11 January, 2024 07:36:39 PM


അന്യസംസ്ഥാന തൊഴിലാളിയെ വീടുകയറി ആക്രമിച്ച യുവാക്കൾ ഗോവയിൽ പിടിയിൽ



കോട്ടയം : പള്ളിക്കത്തോട് അന്യസംസ്ഥാന തൊഴിലാളിയായ  യുവാവിനെ വീടുകയറി ആക്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന യുവാക്കളെ ഗോവയിൽ നിന്നും പോലീസ് പിടികൂടി. പുളിക്കൽകവല സ്വദേശികളായ വിവേക് കൃഷ്ണൻ (18), അനൂപ് എ  (18), യദുകൃഷ്ണൻ (18), വാഴൂർ സ്വദേശികളായ അപ്പൂസ് എന്ന് വിളിക്കുന്ന സൂര്യ മനോജ് (20), അപ്പു എന്ന് വിളിക്കുന്ന അലക്സാണ്ടർ കെ.എസ് (20), അച്ചു എന്ന് വിളിക്കുന്ന ജിതിൻ കെ.ജിജു  (19) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

മൂന്നാം തീയതി രാത്രി 7: 30 ന് ഇവർ സംഘം ചേർന്ന് വാഴൂർ ചെല്ലിമറ്റം ഭാഗത്ത്  വാടകയ്ക്ക് കുടുംബമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന്റെ വീടിന്റെ കതക് തല്ലിപ്പൊളിച്ച് അകത്തുകയറി യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്കിടക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. യുവാക്കളിൽ ഒരാളുടെ പിതാവിന്റെ  ഓട്ടോറിക്ഷയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കയറുകയും, ഓട്ടോ കൂലി സംബന്ധിച്ച് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ്   ഇയാളുടെ മകനും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ  വിവേക് കൃഷ്ണൻ, അനൂപ്, യദുകൃഷ്ണൻ എന്നിവരെ കഴിഞ്ഞദിവസം   പിടികൂടുകയും ചെയ്തിരുന്നു. മറ്റു പ്രതികൾ അന്യസംസ്ഥാനത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ ഗോവയിൽ നിന്നും സാഹസികമായി  പിടികൂടുകയായിരുന്നു. 

സംഭവത്തിനു ശേഷം കർണാടകയിലേക്ക് കടന്ന ഇവർ പിന്നീട് ഗോവയിലേക്ക് പോവുകയായിരുന്നു. അന്വേഷണസംഘം ഇവരെ കൃത്യമായി പിന്തുടർന്ന് അതി സാഹസികമായാണ് ഗോവയിൽ നിന്നും പിടികൂടിയത്. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ ഹരികൃഷ്ണൻ കെ.ബി, എ.എസ്.ഐ റെജിജോൺ പി, സി.പി.ഓ മധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ ബോസ്റ്റൺ സ്കൂളിലേക്ക് അയച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K