12 April, 2024 07:42:39 PM


വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ



പള്ളിക്കത്തോട് : വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമം പതാൽ പനമൂട് ഭാഗത്ത് മാറുകാട്ട് വീട്ടിൽ സദ്ദാം എന്ന് വിളിക്കുന്ന നിസ്സാർ എം.ജെ (32) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന്  മാർച്ച് 23 ആം തീയതി പുലർച്ചെ 2:30 മണിയോടുകൂടി ചാമംപതാൽ പാക്കിസ്ഥാൻ കവല ഭാഗത്തുള്ള മധ്യവയസ്കയുടെ വീട് ചുറ്റികയും മറ്റുമുപയോഗിച്ച് വാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, മോതിരം, ജിമിക്കി എന്നിവയടക്കം  13 പവനോളം സ്വർണ്ണവും, 60,000 രൂപയും ഉള്‍പ്പടെ (700,000) ഏഴ് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. മധ്യവയസ്ക മോഷണം നടക്കുന്ന സമയം തന്റെ മകന്റെ വീട്ടിലായിരുന്നു.

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലില്‍ മറ്റു പ്രതികളായ അൽത്താഫ് എൻ.കെ, അനീഷ്. ആർ, സഞ്ജു സുരേഷ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്ക് വേണ്ടി നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇപ്പോള്‍ ഇയാള്‍ കൂടി പോലീസിന്റെ പിടിയിലാകുന്നത് . പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ മനോജ് കെ.എൻ, എ.എസ്.ഐ മാരായ ജയചന്ദ്രൻ, റെജി ജോൺ, സി.പി.ഓ മാരായ സുഭാഷ്, മധു,എബിന്‍,രാജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K