07 June, 2024 11:43:47 AM


മാതാപിതാക്കളോട് നിരന്തരം പരാതി പറഞ്ഞു; 7 വയസ്സുകാരിയെ കൊലപ്പെടുത്തി 14 കാരനായ സഹോദരൻ



മീററ്റ്: മർദിക്കുന്നുവെന്ന് മാതാപിതാക്കളോട് നിരന്തരം വ്യാജ പരാതി പറഞ്ഞുവെന്ന കാരണത്താൽ പതിനാലുകാരൻ ഏഴുവയസ്സുകാരിയായ സഹോദരിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാഗ്പത്തിലാണ് ദാരുണ സംഭവം. സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ 14കാരനെ പൊലീസ് പിടികൂടിയെന്ന് ബിനൗലി എസ്എച്ച്ഒ എംപി സിംഗ് പറഞ്ഞു.


സഹോദരൻ മർദിക്കുന്നുവെന്ന് പറഞ്ഞ് മാതാപിതാക്കളോട് സഹോദരി 'വ്യാജ' പരാതികൾ നൽകാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊല നടത്തിയതെന്നും 14കാരൻ പറഞ്ഞതായി പൊലീസ് പറഞ്ഞു. സഹോദരിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. ഓരോ 10 മിനിറ്റിലും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോകുന്നതും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മകളെ തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കൾ ആദ്യം സംശയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംശയം തോന്നാതിരിക്കാൻ 14കാരൻ വീട്ടുകാരോ‌ടും കള്ളം പറഞ്ഞു. എന്നാൽ, പൊലീസ് നട‌ത്തിയ അന്വേഷണത്തിൽ സഹോദരനാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി. പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. ദമ്പതികൾ രണ്ട് കുട്ടികളെയും ദത്തെടുത്താണ് വളർത്തുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K