13 June, 2025 04:08:48 PM
ബ്യൂട്ടിപാർലർ ഉടമയെ ലഹരി കേസിൽ കുടുക്കിയ സംഭവം: ബന്ധു കസ്റ്റഡിയിൽ

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധു കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ജോസാണ് കസ്റ്റഡിയിലുള്ളത്. യുവതിയെയും അന്വേഷണസംഘം കേസിൽ പ്രതിചേർത്തിരുന്നു. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ. വ്യാജ ലഹരിക്കേസിൽ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടർന്ന് ദുബായിലേയ്ക്ക് കടക്കുകയായിരുന്നു. യുവതിയെ നാളെ കേരളത്തിലെത്തിക്കും.
ഷീല സണ്ണിയുടെ സ്‌കൂട്ടറിൽ വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് വച്ചത് ലിവിയ ജോസ് ആണെന്ന് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതിചേർത്തത്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ലിവിയയുടെ പേരുണ്ട്. ഇതിനിടെയാണ് ലിവിയ ദുബായിലേക്ക് കടന്നത്. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിൽ നിന്നാണ് നാരായണദാസിനെ കസ്റ്റഡിയിലെടുത്തത്.