20 June, 2025 10:20:53 AM
ചേമ്പിലയിൽ പൊതിഞ്ഞ് നവജാത ശിശുവിനെ വലിച്ചെറിഞ്ഞു; അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം

പത്തനംതിട്ട: അവിവാഹിത പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ, അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇലവുംതിട്ട പോലീസാണ് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയത്. അമിതരക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയ യുവതി ഇപ്പോഴും ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ അമ്മയുടെ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആൺ സുഹൃത്താണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർത്ഥിനിയായ 21 കാരി മൊഴി നൽകിയിരുന്നു. യുവതി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് ചെയ്യും. യുവതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലക്കുറ്റം തന്നെ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.
വീട്ടിലെ മുറിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്നാണ് പോലീസ് വിലയിരുത്തൽ. ഇടയ്ക്ക് കാര്യങ്ങൾ മാറ്റിപ്പറയുന്നതിനാൽ യുവതിയെ വിശദമായി ചോദ്യംചെയ്താൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോൾ തലയ്ക്ക് അടിയേറ്റ് പെൺകുഞ്ഞ് മരിച്ചെന്നാണ് കണ്ടെത്തൽ. വീട്ടിലുള്ള ആർക്കും ഗർഭിണിയായതും പ്രസവിച്ചതും അറിയില്ലെന്നാണ് യുവതി ആവർത്തിക്കുന്നത്. പൊലീസ് അത് വിശ്വസിക്കുന്നില്ല. പ്ലസ്ടു മുതൽ പരിചയമുള്ള കാമുകനാണ് ഗർഭത്തിന് ഉത്തരവാദി എന്ന് യുവതി മൊഴി നൽകിയിരുന്നു. കാമുകനെയും വിശദമായി ചോദ്യം ചെയ്യും.