31 March, 2026 01:32:26 PM
ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; രമേശ് ചെന്നിത്തലയടക്കം നൽകിയ ഹര്‍ജികള്‍ തള്ളി

കൊച്ചി: ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ നൽകിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചു.
ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണ്. ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയ്ക്ക് മുമ്പ് സാധ്യമായിരുന്നു. എന്നാൽ മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാൻ കഴിയുമെന്നതാണ് പുതിയ ഭേദഗതി. ഇതാണ് ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ശക്തി പകരാൻ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ നിയമഭേദഗതി നിഷ്ക്രിയമാക്കുമെന്നായിരുന്നു ചെന്നിത്തല അടക്കമുള്ളവര്‍ ആരോപിച്ചത്. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നും ഭേദഗതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.
കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ പരിഗണനയ്ക്ക് വിട്ട ബില്ലിനാണ് രാഷ്ട്രപതി അനുമതി നൽകിയത്. ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ ഭേദഗതിയോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും.







