25 June, 2026 12:01:43 PM


കൊട്ടാരക്കര അപകടം: ടിപ്പര്‍ ലോറി ഉടമയെയും കേസില്‍ പ്രതി ചേര്‍ക്കും



കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊല്ലം കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ ടിപ്പര്‍ ഉടമ അക്ബറിനെയും കേസില്‍ പ്രതി ചേര്‍ക്കും. ലോറി ഉടമയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു. ഹെവി ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയത് അക്ബര്‍ അറിഞ്ഞു കൊണ്ടാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

ടിപ്പര്‍ ലോറിയുടെ ജിപിഎസ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. സ്പീഡ് ഗവര്‍ണറും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംവിഡി അറിയിച്ചിരുന്നു. 

മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ഉടമയെ പ്രതി ചേര്‍ക്കുക. ഇതില്‍ ലോറിയോടിച്ച ഡ്രൈവര്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം ഇയാള്‍ ആദ്യമായി കഴിഞ്ഞ ദിവസമാണ് വാഹനം ഓടിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തിരുന്നത്. കൂടുതൽ വകുപ്പുകൾ തുടർ പരിശോധനയ്ക്ക് ശേഷം ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും മേൽ നടപടികൾ സ്വീകരിക്കുക. പൊലീസിന്റെ  പ്രാഥമിക അന്വേഷണത്തില്‍ 16 വര്‍ഷം പഴക്കമുള്ള വാഹനമാണ് അപകടമുണ്ടാക്കിയത് എന്ന് തെളിഞ്ഞിരുന്നു. 

ഓവര്‍ലോഡുമായാണ് വാഹനം സഞ്ചരിച്ചത്. സ്‌കൂള്‍ വാഹനങ്ങളുടെ സമയവും ടിപ്പറുകളുടെ സമയവും പരിമിതപ്പെടുത്തേണ്ടതുണ്ട്. കാലാനുഗതമായ മാറ്റം ഉണ്ടാകണം. സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല ഈ അപകടങ്ങള്‍ക്ക് കാരണമെന്നും സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങള്‍ ഇല്ലാത്തത് കൂടിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913