29 January, 2022 09:02:50 PM


പബ്ജി ഗെയിം: 14കാരന്‍ അമ്മയെയും സഹോദരിമാരെയും വെടിവെച്ചുകൊന്നു



ലാഹോര്‍: പബ്ജി ഗയിമിന് അടിമയായ 14കാരന്‍ അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും വെടിവച്ചുകൊന്നു. പാകിസ്താന്‍ നഗരമായ ലാഹോറിൽ കാഹ്നയിലാണ് സംഭവം. 45കാരിയായ മാതാവ് നഹീദ് മുബാറക്, 22കാരനായ സഹോദരന്‍, 17ഉം 11ഉം വയസുള്ള രണ്ട് സഹോദരിമാര്‍ എന്നിവരെയാണ് 14കാരന്‍ വെടിവച്ച്‌ കൊന്നത്. 

പബ്ജി ഗെയിമില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കൊല നടത്തിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. മണിക്കൂറുകളോളം ഓണ്‍ലൈനില്‍ പബ്‌ജിക്കായി ചെലവഴിച്ച്‌ മാനസിക പ്രശ്‌നങ്ങള്‍ക്കിരയായിരുന്നു 14കാരനെന്നാണ് പൊലീസ് നിഗമനം. വിവാഹ മോചിതയായ നഹീദ് മക്കൾക്കൊപ്പമായിരുന്നു താമസം. പഠനത്തില്‍ ഒട്ടും ശ്രദ്ധിക്കാതെ മുഴുവന്‍ സമയവും പബ്ജി ഗെയിമുമായി കഴിയുന്നതു കാരണം 14കാരനെ മാതാവ് എന്നും ശകാരിക്കുമായിരുന്നു. 

സംഭവ ദിവസം ഗെയിമിൽ മുഴുകിയിരുന്ന മകനെ അമ്മ ശകാരിച്ചപ്പോഴാണ് വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് അമ്മയ്ക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് ഉറക്കത്തിലായിരുന്ന മൂന്നു സഹോദരങ്ങളെയും വെടിവച്ചു എല്ലാവരും തല്‍ക്ഷണം മരിക്കുകയും ചെയ്തു. കൊലപാതകം രാവിലെയാണ് അയൽവാസികൾ അറിയുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുകയും 14കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം കുറ്റം സമ്മതിക്കാന്‍ കുട്ടി തയാറായിരുന്നില്ല. 

വീടിന്റെ മുകള്‍നിലയിലായിരുന്നു താനെന്നും എല്ലാവരും മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് ഇയാള്‍ ആദ്യം പൊലീസിനോട് അവകാശപ്പെട്ടത്. കൂടുതല്‍ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. വെടിവയ്പ്പിനു പിന്നാലെ തോക്ക് തൊട്ടടുത്തുള്ള ഡ്രെയിനേജില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. കുടുംബത്തിന്റെ സംരക്ഷണത്തിനായി ലൈസന്‍സോടെ നഹീദ് വാങ്ങിസൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു 14കാരന്‍ കൃത്യം ചെയ്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K