03 March, 2022 05:27:11 PM


3965 ആഡംബരക്കാറുകളുമായി തീപിടിച്ച ചരക്കുകപ്പല്‍ ഒടുവില്‍ മുങ്ങി



ലിസ്ബന്‍: ജർമനിയിൽനിന്ന് യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായിപ്പോയി അറ്റ്ലാന്‍റിക്ക് സമുദ്രത്തില്‍  വച്ച് തീപിടിച്ച കപ്പല്‍ മുങ്ങി. ഫെബ്രുവരി 16നാണ് എംഒഎല്‍ ഷിപ്പിംഗ് എന്ന സിംഗപ്പൂര്‍ കമ്പനിയുടെ ഫെലിസിറ്റി എയ്സ് എന്ന കപ്പലിന് തീപിടിച്ചത്. ചൊവ്വാഴ്ച പോര്‍ച്ചുഗലിന്‍റെ ആസൂറസ് ദ്വീപിന്‍റെ തീരത്ത് നിന്നും 220 നോട്ടിക്കല്‍ മൈല്‍ അകലെ അറ്റ്ലാലാന്‍റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിയതായി കപ്പല്‍ കമ്പനി അറിയിച്ചു. ജർമനിയിലെ അംഡണിലെ ഫോക്സ്‌വാഗൻ കാർ ഫാക്ടറിയിൽനിന്ന് യുഎസിലെ ഡേവിസ്‌വില്ലിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം.

കപ്പിലില്‍ ഉണ്ടായിരുന്ന 22 അംഗ ക്രൂവിനെ നേരത്തെ തന്നെ രക്ഷിച്ചിരുന്നു. ഇവര്‍ക്ക് ആവശ്യമായ വൈദ്യ സഹായം നല്‍കിയിരുന്നു. പോര്‍ച്ചുഗീസ് നാവികസേനയാണ് ആദ്യമായി കപ്പലിന് തീപിടിച്ചത് കണ്ടതും രക്ഷാപ്രവര്‍ത്തനം നടത്തിയതും. കപ്പല്‍ മുങ്ങിയ അറ്റ്ലാലാന്‍റിക് സമുദ്ര ഭാഗം പോര്‍ച്ചുഗലിന്‍റെ അധികാരത്തിലുള്ളതാണ്. 3965 ആഡംബരക്കാറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 1100 പോർഷെ, 189 ബെന്‍സ്കാറുകൾ ഇതിലുൾപ്പെടുന്നു. ലംബോർഗിനി, ഔ‍‍ഡി കാറുകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ എന്താണ് കപ്പലിന് തീപിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല. 

അതേ സമയം റോയിട്ടേര്‍സിന്‍റെ ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം പോര്‍ട്ട് ഓഫ് ഹോര്‍ത്തയിലെ ക്യാപ്റ്റന്‍ ജോവോ മെന്‍ഡസ് കബിക്കാസ് പറയുന്നത് കപ്പലിലെ ഒരു ഇലക്ട്രിക്ക് കാറിന്‍റെ ലിഥിയം അയോണ്‍ ബാറ്ററിയാണ് തീപിടുത്തതിന് കാരണം എന്നാണ്. കപ്പലിന് തീപിടിച്ച ശേഷം തീ അണയ്ക്കാനും കപ്പല്‍ തിരിച്ച് പിടിക്കാനും ഡച്ച് കമ്പനിയായ എസ്എംഐടി സാല്‍വേജ് ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ സംഘത്തിന് കനത്ത തീപിടുത്തത്തില്‍ കപ്പിലിനോട് അടുക്കാന്‍ സാധിച്ചില്ല. ഇലക്ട്രിക്ക് വാഹനങ്ങള്‍ കൂടുതല്‍ ഉള്ളതാണ് തീപിടുത്തം വേഗത്തിലാക്കി കപ്പല്‍ മുങ്ങാന്‍ കാരണമെന്ന ചര്‍ച്ച നടക്കുന്നുണ്ട്. 

പ്രധാന കാര്‍ഗോ നീക്കത്തില്‍ ഒരു പ്രമുഖ കപ്പല്‍ ഇത് ആദ്യമായാണ് ഇത്രയും ഇലക്ട്രിക് വാഹനങ്ങളുമായി ഗതാഗതം ചെയ്യുന്നത്. ഇത് തന്നെ അപകടത്തില്‍ പെട്ടത് ഇന്‍ഷൂറന്‍സ് മേഖലയിലും കടല്‍ ചരക്ക് നീക്ക മേഖലയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. തീ പിടിച്ചതിനെ തുടർന്നുണ്ടായ നഷ്ടം ഏകദേശം 3734 കോടിയെന്ന് റിപ്പോർട്ട്. സോഫ്റ്റ്‌വയർ കമ്പനിയായ സ്കൈടീകാറുകളുടെ മൂല്യം വച്ച് നടത്തിയ പഠനപ്രകാരം നഷ്ടം ഏകദേശം 500 ദശലക്ഷം ഡോളർ (3734 കോടി രൂപ) വരും എന്നാണ് പ്രാഥമിക കണക്കുകള്‍. കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ നോക്കിയാൽ മൂന്നാമത്തെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ തീപിടുത്തമാണ് പോര്‍ച്ചുഗല്‍ തീരത്ത് സംഭവിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K