11 May, 2022 12:09:24 PM


ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗിന് 'സെറിബ്രൽ അനൂറിസം' ബാധിച്ചെന്നു റിപ്പോർട്ട്



ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗിന് 'സെറിബ്രൽ അനൂറിസം' ബാധിച്ച് 2021 അവസാനത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി മാധ്യമ റിപ്പോർട്ട്. തലച്ചോറിലെ രക്തക്കുഴലുകൾ ദുർബലമായി വീക്കമുണ്ടാവുന്ന അവസ്ഥയാണ് സെറിബ്രൽ അനൂറിസം അല്ലെങ്കിൽ ബ്രയിൻ അനൂറിസം. മസ്തിഷ്കാഘാതം ഉൾപ്പെടെയുള്ള അവസ്ഥകൾക്ക് ഇതു കാരണമാകാം.

രക്തക്കുഴലുകളെ മയപ്പെടുത്തുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയനാകുന്നതിനേക്കാൾ പരമ്പരാഗത ചൈനീസ് മരുന്നുകൾ ഉപയോഗിച്ചു ചികിത്സിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടതെന്നാണ് വിവരം. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതു മുതൽ ബെയ്ജിംഗ് വിന്‍റർ ഒളിമ്പിക്സ് വരെ വിദേശ നേതാക്കളുമായി കൂടിക്കാഴ്ച ഒഴിവാക്കിയിരുന്നതിനാൽ ഷീയുടെ ആരോഗ്യനിലയെക്കുറിച്ച് അടുത്തിടെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.

നേരത്തെ, 2019 മാർച്ചിൽ, ഷിയുടെ ഇറ്റലി സന്ദർശന വേളയിൽ, അദ്ദേഹത്തിന്‍റെ നടത്തം അസാധാരണമായ രീതിയിലാണെന്നു പലരും നിരീക്ഷിച്ചിരുന്നു. അതേ പര്യടനത്തിനിടെ, പിന്നീട് ഫ്രാൻസിൽ എത്തിയപ്പോൾ, ഇരിക്കാൻ ശ്രമിക്കുന്നതിനായി അദ്ദേഹം സഹായം തേടിയിരുന്നു. അതുപോലെ, 2020 ഒക്ടോബറിൽ ഷെൻഷെനിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിൽ, വേദിയിലേക്ക് എത്തുന്നതിന് എടുത്ത സമയം, മന്ദഗതിയിലുള്ള സംസാരം, ചുമ എന്നിവ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചു വീണ്ടും ഊഹാപോഹങ്ങൾ ഉയരാൻ കാരണമായി.

എണ്ണ, വാതക വിലവർധന, യുക്രെയ്ൻ സംഘർഷം മൂലമുണ്ടായ വിതരണ ശൃംഖലയിലെ തടസം, സീറോ-കോവിഡ് നയം കർശനമായി നടപ്പാക്കൽ എന്നിവ കാരണം ചൈനയുടെ സമ്പദ്വ്യവസ്ഥ വളരെയധികം പ്രതിസന്ധിയിലായിരിക്കുന്നതിനിടയിലാണ് ഈ റിപ്പോർട്ടുകൾ വരുന്നത്.

വരാനിരിക്കുന്ന 20-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അതിന്‍റെ "പൊതു അഭിവൃദ്ധി" നയത്തിൽനിന്നു തന്ത്രപരമായി മാറുകയാണ്, കാരണം സാമ്പത്തിക മാന്ദ്യത്തെത്തുടർന്നു രാജ്യം നിക്ഷേപകർക്ക് ആകർഷകമായ വിപണിയായി മാറുന്നില്ല എന്നതു തന്നെ കാരണം. അതേസമയം, ഈ വർഷാവസാനം മൂന്നാമത് തെരഞ്ഞെടുക്കപ്പെടാൻ ഷീ തന്‍റെ ഭരണത്തിൻ കീഴിൽ ചൈന കൂടുതൽ സമ്പന്നവും സ്വാധീനമുള്ളതും സ്ഥിരതയുള്ളതുമാണെന്നു ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K