06 June, 2022 03:10:26 PM


'ലീഡര്‍ കെ.കരുണാകരനാണ്: എനിക്ക് മാത്രമായി ബോര്‍ഡ് വേണ്ട' - വി.ഡി സതീശന്‍



തിരുവനന്തപുരം: ലീഡര്‍ വിളിയിലും ക്യാപ്റ്റന്‍ വിളിയിലും താന്‍ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിന് ഒരു ലീഡറെയുള്ളു. അത് കെ.കരുണാകനാണ്, ഇത്തരം കെണികളിലൊന്നും താന്‍ വീഴില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. തൃക്കാക്കര വിജയത്തിന് ശേഷം തലസ്ഥാനത്ത് എത്തിയ പ്രതിപക്ഷ നേതാവിന് വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് ഡിസിസി ഒരുക്കിയത്.

വി.ഡി സതീശനെ 'ലീഡര്‍' എന്ന് വിശേഷിപ്പിച്ച് തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തകര്‍  ഫ്ലളക്സ് ബോര്‍ഡ് വെച്ചതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയത്. 'താന്‍ ലീഡറല്ല. കേരളത്തില്‍ ഒരേയൊരു ലീഡറേയുള്ളൂ. അത് കെ.കരുണാകരനാണ്. അതിന് പകരം വെക്കാനുള്ള ആളൊന്നുമല്ല താന്‍. അദ്ദേഹം വളരെ ഉയരത്തില്‍ നില്‍ക്കുന്ന ആളാണ്. മറ്റുള്ളതൊക്കെ പ്രവര്‍ത്തകര്‍ അവരുടെ ആവേശത്തില്‍ ചെയ്യുന്നതാണ്. ക്യാപ്റ്റന്‍വിളിയിലും ലീഡര്‍ വിളി പോലുള്ള കെണിയിലൊന്നും താന്‍ വീഴില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അഭിവാദ്യമര്‍പ്പിച്ച് എവിടെയെങ്കിലും ബോര്‍ഡ് സ്ഥാപിക്കുന്നുണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം അതിലുണ്ടാകണം. തൃക്കാക്കരയിലെ വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എല്ലാവരും നടത്തിയ കഠിനാധ്വനത്തിന്റെ ഫലമാണത്. ജനിച്ചുവളര്‍ന്ന ജില്ലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ തിരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല തനിക്കായിരുന്നു. അത് നിര്‍വഹിച്ചു. അത് അതോട് കൂടി അവസാനിപ്പിക്കണം. ഈ ക്യാപ്റ്റന്‍ വിളിയും ലീഡര്‍ വിളിയും കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ല. അതിനുള്ള തിരിച്ചറിവ് തനിക്കുണ്ട്'. സതീശന്‍ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K