14 July, 2026 10:16:10 AM


വിയറ്റ്നാം ബോട്ട് അപകടം; മലയാളികളുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു



തിരുവനന്തപുരം: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. സർക്കാരിന് വേണ്ടി മന്ത്രിമാരായ സി.പി. ജോൺ, പി.സി. വിഷ്ണുനാഥ് കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. കൊട്ടാരക്കര സ്വദേശികളായ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

ഇന്ന് തന്നെ മൃതദേഹങ്ങൾ കൊട്ടാരക്കരയിലേക്ക് കൊണ്ട് പോകും. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് ഇന്ന് മൃതദേഹങ്ങൾ സൂക്ഷിക്കുക. നാളെ 10 മണി മുതൽ മാർത്തോമ വലിയപ്പള്ളിയിലെ ജൂബിലി ചാപ്പലിൽ പൊതുദർശനം നടത്തും. തുടർന്ന് ഉച്ച കഴിഞ്ഞ് 3.30ന് കുടുംബ കല്ലറയിൽ സംസ്കാരം നടത്തും. 

ജൂലൈ 11നാണ് ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങിയത്. ശക്തമായ തിരയില്‍പ്പെട്ടാണ് ബോട്ട് മറിഞ്ഞതെന്നാണ് സൂചന. രക്ഷപ്പെടുത്തിയവരെ തീരത്തെത്തിച്ച് കൃത്രിമ ശ്വാസോച്ഛാസം നല്‍കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വലുപ്പമേറിയ സ്പീഡ് ബോട്ടാണ് കീഴ്‍മേല്‍ മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304