20 August, 2022 05:23:25 PM


ബലാത്സംഗത്തിന് കേസ്: ശേഷം പ്രതിയോടൊപ്പം ഉല്ലാസയാത്ര; പ്രതിക്കു ജാമ്യം നൽകി കോടതി



അഹമ്മദാബാദ്: ബലാത്സംഗം ചെയ്തുവെന്ന കേസ് നൽകിയ ശേഷവും യുവതി ആരോപണ വിധേയനോടൊപ്പം ഉല്ലാസയാത്ര നടത്തിയത് കണക്കിലെടുത്ത് പ്രതിക്കു ജാമ്യം അനുവദിച്ച്‌ കോടതി. യുവതിയും പ്രതിയും തമ്മില്‍ സൗഹൃദത്തില്‍ ആണെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാവുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി ​ജസ്റ്റിസ് രാജേന്ദ്ര സരീന്‍ വിധിന്യായത്തില്‍ പറഞ്ഞു.

ആരോപണം ഉന്നയിച്ചതിനു ശേഷവും യുവതി പ്രതിക്കൊപ്പം യാത്ര ചെയ്തിട്ടുണ്ട്, ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ സൗഹൃദത്തില്‍ ആണെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നത്. ആരോപിക്കപ്പെട്ട ഹീനമായ കുറ്റകൃത്യത്തിന് ഇരയായ ശേഷവും ഇത്തരത്തില്‍ സൗഹൃദം തുടരുന്നത് ആരോപണത്തെ ന്യായീകരിക്കാന്‍ പോന്നതല്ല.

യുവതിക്ക് ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്. ദരിദ്രമായ സാമ്ബത്തിക, സാമൂഹ്യ അവസ്ഥയില്‍നിന്നുള്ളയാളുമല്ല. അതുകൊണ്ടുതന്നെ പ്രതിക്കൊപ്പം പോവാന്‍ നിര്‍ബന്ധിതമാവുകയാണ് എന്നു കരുതാനാവില്ലെന്നു കോടതി പറഞ്ഞു. ബലാത്സംഗ ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച്‌ ബ്ലാക് മെയില്‍ ചെയ്യുകയാണ് എന്ന വാദത്തെയും കോടതി തള്ളി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കൂട്ട ബലാത്സംഗ കേസിലെ കൂട്ടു പ്രതികള്‍ക്കു ജാമ്യം ലഭിച്ചതു ചൂണ്ടിക്കാട്ടി പ്രതി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K