16 August, 2023 01:04:53 PM


സംസ്ഥാന ചലച്ചിത്ര അവാർഡിനെതിരായ അപ്പീൽ; ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി



തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പുരസ്‌കാര നിർണയത്തിൽ ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ ലിജേഷ് മുല്ലേഴത്ത് നൽകിയ അപ്പീലാണ് തള്ളിയത്.

ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലിജേഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

പുരസ്കാര നിർണയത്തിൽ ചലച്ചിത്ര അ‌ക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്നും അർഹതയുള്ളവരെ തഴഞ്ഞെന്നും ആരോപിച്ചായിരുന്നു കോടതിയെ സമീപിച്ചത്. എന്നാൽ, ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലുള്ളതും വ്യക്തമായ തെളിവുകളില്ലെന്നുമാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടിയത്.

സംവിധായകൻ വിനയനാണ് ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന തന്‍റെ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാന‍് രഞ്ജിത്ത് ഇടപെട്ടന്നായിരുന്നു വിനയന്‍റെ ആരോപണം. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹം രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് സർക്കാരിന് പരാതിയും നൽകിയിരുന്നു. പുരസ്കാരം ലഭിച്ചവരും കലാകാരൻമാരാണെന്നും അ‌വാർഡ് സ്റ്റേ ചെയ്യാൻ കോടതിയെ സമീപിക്കില്ലെന്നുമായിരുന്നു വിനയന്‍റെ നിലപാട്.

ഇതിനു പിന്നാലെയാണ് 'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്‍റെ സംവിധായകനായ ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്. വിനയന്‍റെ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും രഞ്ജിത്തിന്‍റെ ഇടപെടലുകൾ സംബന്ധിച്ച് അ‌ന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, പരാതിയുണ്ടെങ്കിൽ വിനയനാണ് കോടതി സമീപിക്കേണ്ടതെന്ന് ഇന്ന് ഹർജി പരിഗണിക്കവേ കോടതി വ്യക്തമാക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K