10 October, 2023 03:24:45 PM


മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന് തിരിച്ചടി



കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഖ്യ പ്രതിയായ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കോടതിയില്‍ ഹാജരായേ പറ്റൂവെന്ന് കോടതി. മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. കേസില്‍ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഈ മാസം 25ന് പരിഗണിക്കും.

കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കിയതിനാല്‍ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്‍റെയടക്കം ഏഴ് പ്രതികളുടയും അഭിഭാഷകര്‍ വാദിച്ചു. പ്രതികള്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകള്‍ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനില്‍ക്കില്ലെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂറും വാദിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചുവെന്നും കോഴയായി രണ്ടരലക്ഷം രൂപയും മൊബൈല്‍ഫോണും നല്‍കിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായിരുന്ന ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ മണികണ്ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍.

സുന്ദരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി വി രമേശന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ പട്ടിക ജാതി- പട്ടികവര്‍ഗ്ഗ അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K