25 October, 2023 08:38:16 AM


ഗാസയില്‍ ഭക്ഷണവും ഇന്ധനവുമില്ല; നാല്‍പതോളം ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു



ടെൽഅവീവ്: ഹമാസ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല. ഹമാസ് ഇസ്രയേൽ യുദ്ധത്തിൽ നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. ഇതേ തുടർന്ന് ഗാസയിലെ പ്രതിസന്ധി അതിരൂക്ഷമാ‌യി തുടരുകയാണ്.

ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്.

ഹമാസിന്‍റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു.

അതിനിടെ, ഇസ്രയേലിനെതിരെ അതിരൂക്ഷ വിമർശനവുമായി യു എൻ തലവൻ അൻ്റോണിയോ ഗുട്ടറസ് രംഗത്തെത്തി. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഗുട്ടറസ് പറഞ്ഞു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങൾക്ക് അതീതർ അല്ലെന്നും യു എൻ തലവൻ പ്രതികരിച്ചു.

നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയൻ സംരക്ഷണം. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്‍റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്‍റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K