28 October, 2023 07:30:35 AM


ഗാസയ്ക്കടിയില്‍ ഹമാസിന്‍റെ സമാന്തര നഗരമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിദഗ്‌ധര്‍



ലണ്ടൻ: 2006 മുതല്‍ ഗാസ മുനമ്പ് അടക്കിവാഴുന്ന ഹമാസ് ഭീകരര്‍ ഭൂമിക്കടിയില്‍ ഒരു സമാന്തര നഗരംതന്നെ തീര്‍ത്തിട്ടുണ്ടാകാമെന്നു റിപ്പോര്‍ട്ട്. 80 മീറ്റര്‍ ആഴത്തിൽ കിലോമീറ്ററുകൾ നീളമുള്ള തുരങ്കശൃംഖലയും രഹസ്യ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിദഗ്‌ധര്‍ വിലയിരുത്തുന്നു.


ചിലന്തിവല പോലെയാണു ഗാസയിലെ തുരങ്കങ്ങളെന്നു കഴിഞ്ഞയാഴ്ച ഹമാസ് വിട്ടയച്ച ബന്ദികളിലൊരാള്‍ പറഞ്ഞിരുന്നു. 365 കിലോമീറ്റര്‍ വിസ്തൃതിയുള്ള മുനന്പിലെന്പാടും തുരങ്കങ്ങളാണെന്നാണു റിപ്പോര്‍ട്ട്. ഇവയില്‍ എല്ലാ സൗകര്യങ്ങളുമുണ്ടത്രെ. കഴിഞ്ഞ ഏഴുമുതല്‍ ഇത്രയും ദിവസം കനത്ത ബോംബാക്രമണം നടത്തിയിട്ടും ഹമാസിന് കാര്യമായ നഷ്‌ടമൊന്നും സംഭവിക്കാത്തതിനു കാരണം ഭൂമിക്കടിയില്‍ അവര്‍ സമാന്തര സംവിധാനങ്ങള്‍ സുസജ്ജമാക്കിയിട്ടുണ്ടെന്നതു തന്നെയാണെന്ന് ഗാസയുടെ ചുമതലയുണ്ടായിരുന്ന മുൻ ഇസ്രേലി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ അവിവി പറയുന്നു.


ഗാസയ്ക്കടിയില്‍ 40 മുതല്‍ 50 വരെ മീറ്റര്‍ ആഴത്തില്‍ ഒരു നഗരംതന്നെ ഉണ്ടാകാമെന്നും അവിടെ ഹമാസ് ആസ്ഥാനവും ബങ്കറുകളും സംഭരണശാലകളും ആശുപത്രികളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര കിലോമീറ്റര്‍ നീളത്തില്‍ തുരങ്കമുണ്ടാകുമെന്ന് പറയാനാകില്ലെന്നും എന്നാല്‍, സ്കൂളുകളുടെയും ഭവനസമുച്ചയങ്ങളുടെയും അടിയില്‍ തുരങ്കങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നുമാണ് മുതിര്‍ന്ന ഇസ്രേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്.


ഈ തുരങ്കശൃംഖലകള്‍ മുന്നോട്ടുള്ള സൈനികനീക്കത്തിന് വലിയ ഭീഷണി സൃഷ്‌ടിക്കുമെന്ന വിലയിരുത്തലിലാണ് കരയാക്രമണത്തില്‍നിന്ന് ഇസ്രയേലിനെ അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ വിലക്കുന്നത്. തുരങ്കങ്ങളില്‍ നിരവധി ചതിക്കുഴികള്‍ ഉണ്ടാകാമെന്നും സ്ഫോടകവസ്തുക്കള്‍ കുഴിച്ചിട്ടുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.


ഗാസയിലെന്പാടുമായി തങ്ങള്‍ക്ക് 500 കിലോമീറ്ററോളം നീളത്തില്‍ തുരങ്കങ്ങളുണ്ടെന്ന് 2021ല്‍ ഹമാസ് നേതാവ് യഹിയ അല്‍ സിൻവാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഗാസയുടെ ആകെ വിസ്തൃതി 365 കിലോമീറ്ററാണെന്നിരിക്കെ സിൻവാറിന്‍റെ അവകാശവാദം ഇസ്രേലിസേന മുഖവിലയ്ക്കെടുത്തിട്ടില്ല. എങ്കിലും നൂറു കിലോമീറ്ററിലേറെ തുരങ്കമുണ്ടായിരിക്കാമെന്നാണ് ഇസ്രേലി സേനയുടെ വിലയിരുത്തല്‍.


ഇസ്രയേലിന്‍റെ അതിശക്തമായ സൈനികനീക്കത്തെ ചെറുക്കാൻ തുരങ്കങ്ങള്‍ക്കാകുമെന്ന വിലയിരുത്തലിലാണ് ഹമാസ്. ഹമാസ് ഗാസയില്‍ 1990കളില്‍ തുരങ്ക നിര്‍മാണം ആരംഭിച്ചതായാണ് അനുമാനം. 2005ല്‍ ഗാസയില്‍നിന്ന് ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുകയും 2006ലെ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും ചെയ്തതോടെ തുരങ്കനിര്‍മാണം വേഗത്തിലായി.


ഗാസയിലെ ജനങ്ങള്‍ക്കായി ലഭിക്കുന്ന വിദേശസഹായങ്ങളില്‍ നല്ലൊരുപങ്കും തുരങ്കനിര്‍മാണത്തിനായി അവര്‍ വിനിയോഗിച്ചു. അതേസമയം, തുരങ്കങ്ങള്‍ ഒന്നൊന്നായി തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇസ്രേലി സേനയിപ്പോള്‍. ഇതിനായി റോബോട്ടുകളെയും മൈക്രോ ഡ്രോണുകളെയും ഉപയോഗപ്പെടുത്തും. ഇതുവരെ നടത്തിയ ബോംബാക്രമണങ്ങള്‍ തുരങ്കങ്ങള്‍ക്കു സാരമായ കേടുപാടുകള്‍ വരുത്തിയിട്ടുണ്ടെന്നും ഇസ്രയേലി സേന അവകാശപ്പെടുന്നു.


തുരങ്കങ്ങള്‍ തകര്‍ക്കാനായി പുതുതായി വികസിപ്പിച്ചെടുത്ത സ്പോഞ്ച് ബോംബുകള്‍ പ്രയോഗിക്കാനും ഇസ്രയേല്‍ പദ്ധതിയിട്ടിട്ടുണ്ട്. എന്നാല്‍, ബന്ദികളെ മുഴുവൻ ഹമാസ് പാര്‍പ്പിച്ചിരിക്കുന്നത് തുരങ്കങ്ങളിലാണെന്നത് കടുത്ത ആക്രമണം നടത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K