28 October, 2023 11:35:11 AM


ഇസ്രയേൽ ആക്രമണം ശക്തമാക്കി; ഗാസയിലേക്കുള്ള ആശയവിനിമയ സംവിധാനങ്ങൾ നിലച്ചു



ഗാസ: ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികള്‍ പൂർണമായും തകര്‍ന്നു. ഇന്നലെ തുടര്‍ന്ന ഇസ്രായേല്‍ ബോംബിങ്ങില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതായി പലസ്തീന്‍ സേവനദാതാക്കളായ പല്‍ടെല്‍ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവര്‍ത്തകരും അറിയിച്ചു.

ഇന്നലെ രാത്രി വൈകിയും ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തില്‍നിന്ന് ഒറ്റപ്പെട്ടതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ആക്രമണത്തിന്റെ വ്യാപ്തിയും അത്യാഹിതങ്ങളുടെ വിശദവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ല. ആരോഗ്യസംവിധാനങ്ങളും താറുമാറായി. മൊബൈല്‍- ലാന്‍ഡ്‌ലൈന്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍  പൂര്‍ണ്ണമായും ഇല്ലാതായി. ഇതിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാക കൊല്ലപ്പെട്ടു.

ഗാസിയിലുള്ള തങ്ങളുടെ സ്റ്റാഫുകളുമായി ആശയവിനിമയം സാധ്യമാവുന്നില്ലന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ ജീവനെച്ചൊല്ലിയും അത്യാവശ്യമുള്ളവര്‍ക്ക് ചികിത്സലഭ്യമാക്കുന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 7300 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K