13 June, 2025 11:15:00 AM
'റൈസിംഗ് ലയൺ': ഇറാന്‍റെ ആണവ, സൈനിക കേന്ദ്രങ്ങൾ തകര്‍ത്ത് ഇസ്രായേൽ ആക്രമണം
ടെഹ്‌റാന്‍: ഇറാനിൽ ആക്രമണം നടത്തി ഇസ്രായേല്‍. വെള്ളിയാഴ്ച രാത്രി ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ വ്യക്തമാക്കി. രാജ്യത്തെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 'റൈസിംഗ് ലയൺ' എന്ന് പേരിട്ട സൈനിക നീക്കം മിസൈൽ ഫാക്ടറികളെ അടക്കം ലക്ഷ്യമിട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു.
ആക്രമണത്തിന് പിന്നാലെ ഇറാനില്‍ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം തടയാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവായുധ നിര്‍മാണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇറാനെ ഇസ്രായേല്‍ ആക്രമിച്ചേക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കകമാണ് വ്യോമാക്രമണമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലടക്കം ഇസ്രായേല്‍ ആക്രമണം നടന്നു. മിസൈലുകളും ഡ്രോണുകളും അടക്കമുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. "ഡസൻ കണക്കിന് ജെറ്റുകൾ ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ ലക്ഷ്യങ്ങൾ ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക ലക്ഷ്യങ്ങളെ ആക്രമിക്കുന്ന ആദ്യ ഘട്ടം പൂർത്തിയാക്കി" എന്ന് ഇസ്രായേൽ പ്രതിരോധ സേന ഒരു എക്സ് പോസ്റ്റിൽ പരാമർശിച്ചു.