13 June, 2025 04:21:37 PM
തിരിച്ചടിച്ച് ഇറാൻ; നൂറിലേറെ ഡ്രോണുകൾ ഇസ്രായേലിലേക്ക് വര്‍ഷിച്ചതായി റിപ്പോര്‍ട്ട്

ടെഹ്റാന്‍: ഇസ്രായേലിന് നേരെ ഇറാന്‍ തിരിച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുക്കണക്കിന് ഡ്രോണുകള്‍ വര്‍ഷിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മണിക്കൂറിനുള്ളില്‍ ഇറാൻ ഇസ്രായേലിലേക്ക് 100-ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഈ ഡ്രോണുകളെല്ലാം പ്രതിരോധിച്ചെന്നാണ് ഇസ്രായേലിന്‍റെ വാദം.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം നടന്നത്. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമിയടക്കം നിരവധി പ്രമുഖര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിയൻ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാൻഡർ ജനറൽ ഘോലം അലി റാഷിദ്, ഇറാൻ്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂൺ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രായേലിന്‍റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന്ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു. കയ്പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേൽ കാത്തിരിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. ഇറാന്‍റെ പ്രത്യാക്രമണം ഉടനുണ്ടാകുമെന്നും കരുതിയിരിക്കണമെന്നും രാജ്യത്തുടനീളം ഇസ്രായേലും മുന്നറിയിപ്പ് നൽകിയിരുന്നു. നിർദേശത്തിന് പിന്നാലെ പ്രധാനപ്പെട്ട ഇസ്രായേൽ മേധാവികളെല്ലാം ബങ്കറുകളിലേക്ക് മാറി. ഏത് സമയത്തും ആക്രമണം ഉണ്ടാകുമെന്നും കരുതിയിരിക്കണമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ആശുപത്രികളെല്ലാം സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സൈനിക മേഖലയിലെ ഡോക്ടറടക്കമുള്ള ആരോഗ്യപ്രവർത്തകരോടെല്ലാം തിരിച്ച് ഡ്യൂട്ടിയിൽ കയറാനും നിർദേശം നൽകിയിട്ടുണ്ട്. ഇറാന്റെ പ്രതികരണം ഇസ്രായേലിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിലൂടെ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കപ്പെടാനും സാധ്യതയുണ്ട്.