15 August, 2025 10:30:01 AM
കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; മരണം 23 ആയി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ വ്യാജമദ്യ ദുരന്തത്തിൽ മരണം 23 ആയി. നിലവിൽ 160 പേർ ആശുപത്രിയിലാണെന്നാണ് വിവരം. അതേസമയം, മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ യുവാവും ഉൾപ്പെടുന്നു. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. മറ്റ് 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈറ്റ് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
വ്യാജമദ്യ നിർമാണകേന്ദ്രം നടത്തിപ്പുകാരായ 2 ഏഷ്യക്കാരെ കുവൈറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണ് ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈറ്റിൽ വ്യാജമദ്യം നിർമിച്ചു വിതരണം ചെയ്തവരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്.
ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചികിത്സ തേടി ആശുപത്രികളിൽ എത്തിത്തുടങ്ങിയത്. ലേബർ ക്യാംപുകൾ അധികമുള്ള ഇടങ്ങളിലായിരുന്നു ദുരന്തമുണ്ടായത്. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു.