10 April, 2026 11:02:28 AM
ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ തുടരുന്നു

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂർ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കൾ സംശയിക്കുന്നു. മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ചിക്കമംഗളൂരുവിൽ തന്നെ തുടരുകയാണ് മാതാപിതാക്കൾ.
ചൊവ്വാഴ്‌ച വൈകിട്ട് കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനായി ചിക്കമംഗളൂരുവിൽ എത്തിയതായിരുന്നു ശ്രീനന്ദ. ബാബാബുധാൻ ഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നുമാണ് കുട്ടിയെ കാണാതായത്. വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പോലീസ് സാധ്യത തള്ളി. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്.
പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്‌പെഷ്യൽ ഫോഴ്‌സാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. പരിശോധന നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തിരച്ചിൽസംഘം.
മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന കടുത്ത ആശങ്കയിലാണ് ശ്രീനന്ദയുടെ അമ്മ. ചിക്കമഗളൂരുവിൽ ഇറങ്ങിയപ്പോൾ തന്നെ ആരെങ്കിലും കുട്ടിയെ ലക്ഷ്യം വച്ചതാകാമെന്നും ഒറ്റയ്‌ക്കായ നിമിഷത്തിൽ ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്നും അമ്മ പറയുന്നു.
ഇക്കാര്യങ്ങളുൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
ശ്രീനന്ദയ്ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ അന്വേഷണ സംഘത്തെ സഹായിക്കാൻ സ്ഥലത്തു തങ്ങുന്നുണ്ട്. പാലക്കാടു നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി വ്യൂപോയിന്റിൽ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പർവത മേഖലയിലാണു ബാബാ ബുധാൻഗിരി.





