21 April, 2019 11:05:53 PM


പാലക്കാട് കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനും പരിക്ക്



പാലക്കാട്: കൊട്ടിക്കലാശത്തിന് പിന്നാലെ പാലക്കാട് വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. മുതലമട, ഗോവിന്ദാപുരം എന്നിവിടങ്ങളിലായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുതലമട അംബേദ്കര്‍ കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവരാജനും ഗോവിന്ദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജയ്‍ലാവ്ദീനുമാണ് വെട്ടേറ്റത്. ശിവരാജനെ കൂടാതെ  മറ്റ് മൂന്ന് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കിട്ടുചാമി, വിജയ്, സുരേഷ് എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ശിവരാജന്‍റെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

അതേസമയം തലക്ക് വെട്ടേറ്റ  ജയ്‍ലാവ്ദീനെ പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആക്രമണമേറ്റ നേതാവിനെ ആംബുലന്‍സില്‍ കയറ്റാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു ഗോവിന്ദാപുരത്തെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. ആലത്തൂരില്‍ കൊട്ടിക്കലാശം നടന്ന വേദിയില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് നേരെ ആക്രമണമുണ്ടായി.

രമ്യ ഹരിദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മിന് നേരെ തിരിച്ചും കല്ലേറുണ്ടായി. ആലത്തൂര്‍ എംഎല്‍എ പ്രസേനന്‍ ആശുപത്രിയിലാണ്. ഇതിന് പിന്നാലെയാണ് മുതലമടയില്‍ സംഘര്‍ഷമുണ്ടായത്. ഇതേ സമയത്തു തന്നെയാണ് ഗോവിന്ദാപുരത്തും അക്രമസംഭവമുണ്ടായത്. ആലത്തൂരും പാലക്കാടും സ്ഥിതി ശാന്തമായെങ്കിലും കനത്ത പൊലീസ് സുരക്ഷയും ജാഗ്രതയും തുടരുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K