22 January, 2020 06:43:20 PM


പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ല: കേന്ദ്രത്തിന് ആശ്വാസം; മറുപടി നൽകാൻ നാലാഴ്ച സമയം



ദില്ലി: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേന്ദ്രസർക്കാരിന് ആശ്വാസം. നിയമ ഭേദഗതിക്ക് സ്റ്റേയില്ല. അതേസമയം, വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് നാലാഴ്ച സമയം അനുവദിച്ചു. കേസുകൾ അഞ്ചംഗ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. അഞ്ചംഗ ബെഞ്ച് ഉണ്ടാക്കിയ ശേഷം അഞ്ചാഴ്‌ച കഴിഞ്ഞു. ഹർജികൾ വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.


അടുത്ത വാദം അഞ്ചാഴ്ചയ്ക്ക് ശേഷമായിരിക്കും. വിഷയത്തിൽ കേന്ദ്രത്തിന് മറുപടി നൽകാൻ നാലാഴ്ച സമയം അനുവദിച്ച സുപ്രീംകോടതി അസമിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും അറിയിച്ചു. അതേസമയം, നിയമം നടപ്പാക്കുന്നത് നീട്ടണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ, വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികളിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് സുപ്രീം കോടതി വിലക്കി. പൗരത്വം പിൻവലിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അറ്റോർണി ജനറൽ വാദിച്ചു.


നിയമ ഭേദഗതിക്ക് എതിരായ ഹർജികൾ ഭരണഘടന ബെഞ്ചിന് വിട്ടു. ഹർജികളുടെ സാധുതയും ഇടക്കാല ഉത്തരവ് വേണോ എന്നതും ഭരണഘടനാ ബെഞ്ച് തീരുമാനിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ, ജസ്റ്റിസുമാരായ എസ് അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. എന്നാൽ, അസമിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. അസം , ത്രിപുര ഹർജികൾ വ്യത്യസ്തമായതിനാൽ പ്രത്യേകം കേൾക്കണമെന്നും ഹർജികൾ രണ്ടായി കേൾക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.


അതേസമയം, എൻ പി ആ‍ർ നടപടി മൂന്നു മാസത്തേക്ക് നിർത്തണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. ഭരണഘടനാ ബെഞ്ചിലേക്ക് ഹർജികൾ വിടണമെന്നും കപിൽ സിബൽ പറഞ്ഞു. അസമിൽ സംഭവിച്ചത് കോടതി കാണണമെന്നും നാൽപതു ലക്ഷം പേരുടെ പൗരത്വം അസമിൽ സംശയത്തിലായെന്നും മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. അടിയന്തര സ്റ്റേ വേണമെന്ന് അസം സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും കോടതി സ്റ്റേ അനുവദിച്ചില്ല. ഇതിനിടെ, വ്യക്തികളുടെ പൗരത്വം എടുത്തുകളയാൻ ഉത്തർപ്രദേശ് സർക്കാർ നീക്കം തുടങ്ങിയതായി ഒരു വിഭാഗം ഹർജിക്കാർ വാദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K