22 April, 2021 04:25:02 PM


മാസ്‌ക് ധരിച്ചില്ല: പാലക്കാട് 2054 പേര്‍ക്കെതിരെ കേസ്; 10 പേര്‍ അറസ്റ്റില്‍; 4 വാഹനങ്ങള്‍ പിടിച്ചെടുത്തു



പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു. കഴിഞ്ഞദിവസം (ഏപ്രില്‍ 21) നടത്തിയ പരിശോധനയില്‍ 656 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അവര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള  പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് പരിശോധന നടത്തുന്നത്. 53 സെക്ടറല്‍ മജിസ്ട്രേറ്റുമാരാണ് പരിശോധന നടത്തിയത്.


ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് എന്നിവയുടെ ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവയ്ക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധ നടത്തുന്നുണ്ട്.


മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 2054 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ പോലീസ് നടത്തിയ പരിശോധനയില്‍ ഏഴ് കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജുകുമാര്‍ അറിയിച്ചു. 10 പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങളും പിടിച്ചെടുത്തു. വ്യാപാരസ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തത്, പൊതുസ്ഥലങ്ങളില്‍ തുപ്പുക, രാത്രികാല കര്‍ഫ്യൂ ലംഘിക്കുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K