17 June, 2022 01:37:38 PM


പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതക പരാമര്‍ശം; സായ് പല്ലവിക്കെതിരെ കേസ്



ഹൈദരാബാദ്: കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്‍റെ പേരില്‍ മുസ്ലീങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്ന പരാമര്‍ശത്തില്‍ നടി സായ് പല്ലവിക്കെതിരെ പൊലീസ് കേസെടുത്തു. ബജ്‌റംഗ്ദള്‍ നേതാക്കൾ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 'വിരാട പര്‍വ്വം' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമര്‍ശം.

"കാശ്മീര്‍ ഫയല്‍സ്' എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്' എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. 

നടിയുടെ പരാമര്‍ശത്തിന് പിന്നാലെ സംഘപരിവാര്‍ സൈബര്‍ ആക്രമണവും ശക്തമായിരുന്നു. താരത്തിന്‍റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 'ബോയിക്കോട്ട് സായി പല്ലവി' എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വിറ്ററിലൂടെയായിരുന്നു വിദ്വേഷ പ്രചാരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K