28 January, 2020 06:57:51 PM


മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതും കാണാന്‍ എനിക്ക് യോഗമുണ്ടായില്ല - മോഹൻലാൽ



കൊച്ചി: തന്‍റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കുണ്ടായില്ലെന്ന ദുഖം പങ്കുവച്ച് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ഒരു നടന്‍ എന്ന നിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. ആ ഓട്ടത്തില്‍ ഒത്തിരി നല്ല രംഗങ്ങള്‍ തനിക്ക് നഷ്ടമായെന്നും അവയ്ക്ക് ഇനി റീടേക്കുകള്‍ ഇല്ലെന്നും മാതൃഭൂമി ദിനപത്രത്തിലെ 'പളുങ്കുമണികള്‍' എന്ന പംക്തിയിലൂടെ മോഹന്‍ലാല്‍ പറഞ്ഞു.

"ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം. സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍. കഥകളും കഥാപാത്രങ്ങളും കൊണ്ട് മനസ്സ് നിറഞ്ഞു തുളുമ്പിയിരുന്ന സുന്ദരഭൂതകാലം. എന്‍റെയീ ഓട്ടം കണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു: "ചേട്ടാ, കുട്ടികളുടെ വളര്‍ച്ച, അവരുടെ കളിചിരികള്‍ എന്നിവയ്ക്ക് റീടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കില്‍ ഒരച്ഛനെന്ന നിലയില്‍ പിന്നീട് ദുഃഖിക്കും."അന്ന് അത് എനിക്ക് അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മനസ്സിന്‍റെ വിദൂരമായ ഒരു കോണില്‍ ആ നഷ്ടബോധത്തിന്‍റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്.

നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്‍റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെക്കുന്നുണ്ടാവാം." - മോഹന്‍ലാല്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K