06 April, 2020 09:59:07 AM


മുംബൈ സ്വകാര്യആശുപത്രിയില്‍ 46 മലയാളി നഴ്‌സുമാരുള്‍പ്പെടെ 53 പേര്‍ക്ക് കോവിഡ് 19



മുംബൈ: കോവിഡ് 19 അതിവേഗം പടരുന്ന മഹാരാഷ്ട്രയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗബാധ. ഇവരെ മുംബൈയിലെ ആശുപത്രികളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. 46 മലയാളി നഴ്സുമാരും ഡോക്ടര്‍മാരുമുള്‍പ്പെടെ 53 ജീവനക്കാര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയെ പ്രത്യേക സോണായി വേര്‍തിരിച്ചു പൂര്‍ണ്ണമായും അടച്ചു പൂട്ടിയിരിക്കുകയാണ്.


മഹാരാഷ്ട്രയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മുംബൈ നഗരത്തില്‍ ആണ്. നേരത്തേ ഏഴു മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ പല സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധിച്ചതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇക്കാര്യം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെയെല്ലാം അതാതു ആശുപത്രികളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രികളിലേക്ക് രോഗികള്‍ എത്താതെയും ഉള്ളവര്‍ പുറത്ത് പോകാതെയും പൂര്‍ണ്ണമായും അടച്ചു.


അനേകം സ്വകാര്യ ആശുപത്രികളുള്ള മുംബൈയില്‍ ആയിരക്കണക്കിന് മലയാളി നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ 690 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയില്‍ മാത്രം 406 പേരെയാണ് രോഗം ആക്രമിച്ചത്. ഞായറാഴ്ച 29 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 56 പേര്‍ രോഗവിമുക്തര്‍ ആയിരിക്കുകയാണ്. ഇതുവരെ മഹാരാഷ്ട്രയില്‍ മരണം 32 ആയി. ഇന്ത്യയില്‍ ഉടനീളം 4,289 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. 118 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K