19 May, 2020 06:58:59 PM


മുഹൂര്‍ത്തത്തിന് 'പാസ്' കിട്ടാതെ വധു: സന്ധ്യയ്ക്ക് താലികെട്ട്; ആദ്യരാത്രി ക്വാറന്‍റീനില്‍




കാസര്‍കോട് : നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നില്ലെന്നു മാത്രമല്ല ആദ്യരാത്രി ക്വാറന്‍റീനില്‍ കഴിയേണ്ട അവസ്ഥയാണ് ഇന്നലെ വിവാഹിതരായ കാസര്‍കോട് സ്വദേശി പി.എന്‍. പുഷ്പരാജനും മംഗളൂരു സ്വദേശിനി കെ.വിമലയ്ക്കുമുണ്ടായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വില്ലനായതോടെ ഇരുവരും വിവാഹിതരായത് തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ.


ബദിയഡുക്കയിലെ, പുഷ്പരാജന്‍റെ വീടിനു സമീപത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കാനിരുന്നത്. മംഗളൂരുവില്‍നിന്ന് എത്തേണ്ടിയിരുന്ന വിമല തലപ്പാടി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയതാണ് വിവാഹം വൈകാന്‍ കാരണമായത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് വിമല ചെക്ക്‌പോസ്റ്റില്‍ പാസ് കിട്ടാതെ കുടുങ്ങിയത്. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വിമലയും അമ്മയും മാത്രം വിവാഹത്തിന് കാസര്‍കോട്ടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പാസിന് അപേക്ഷിച്ചു.


വേറെ മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ മെഡിക്കല്‍ എമര്‍ജന്‍സി എന്ന കാരണം കാണിച്ചാണ് വിമല പാസിന് അപേക്ഷിച്ചത്. ചില പ്രാദേശിക ജനപ്രതിനിധികളുടെ നിര്‍ദേശപ്രകാരമാണ് വിമലയും അമ്മയും നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നതെന്ന് പുഷ്പരാജന്‍റെ സഹോദരന്‍ പവിത്രന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ വിമലയും അമ്മയും കേരള - കര്‍ണാടക അതിര്‍ത്തിയിലെത്തി. സാധുവായ പാസ് അല്ലാത്തതിനാല്‍ കേരളത്തിലേക്ക് പ്രവേശിക്കാന്‍ ഇരുവര്‍ക്കും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല.


ഇവര്‍ ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടതോടെ സ്‌പോട്ട് പാസ് അനുവദിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ വൈകുന്നേരം നാലു മണിയോടെയാണ് ഇരുവര്‍ക്കും പാസ് ലഭിച്ചത്. തുടര്‍ന്ന് രാവിലെ മുതല്‍ വിമലയെയും അമ്മയെയും കാത്ത് അതിര്‍ത്തിയില്‍ നില്‍ക്കുകയായിരുന്ന പുഷ്പരാജന്‍ ഇരുവരെയും മുള്ളേരിയയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വൈകുന്നേരം ആറരയോടെ വീട്ടില്‍വെച്ച് പുഷ്പരാജന്‍ വിമലയെ താലിചാര്‍ത്തി. വിമലയും അമ്മയും പുഷ്പരാജന്‍റെ വീട്ടില്‍ 14 ദിവസത്തെ ഹോം ക്വാറന്‍റീനില്‍ കഴിയുകയാണ് ഇപ്പോള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K