01 October, 2020 10:34:35 AM


കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിൽ: തിരുവനന്തപുരത്ത് മരണനിരക്കിൽ 140% വർധന



തിരുവനന്തപുരം: ഇന്ത്യയില്‍ കോവിഡ് രോഗബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) പഠനങ്ങള്‍. കേരളത്തിലെ കോവിഡ് വർധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് – എംജിആർ) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെ. കേരളത്തിൽ 7 ദിവസത്തെ എംജിആർ 28 ആണ്. അതേസമയം, ഇത് ദേശീയതലത്തിൽ 11 മാത്രം. 30 ദിവസത്തെ എംജിആർ രാജ്യത്ത് 45 ആണെങ്കിൽ കേരളത്തി‍ൽ 98.


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരം ജില്ലയില്‍ മാത്രം മരണനിരക്കിൽ 140% വർധനയാണ് ഉണ്ടായത്. കേരളത്തില്‍ പരിശോധനയുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡൽഹിയിലും പുതുച്ചേരിയിലും കോവിഡ് ബാധിതർ വർധിച്ചപ്പോൾ പരിശോധന ഇരട്ടിയോളം കൂട്ടി. ഡൽഹിയിൽ ഓരോ 10 ലക്ഷം പേരിലും 1,53,565 പേർക്കും പുതുച്ചേരിയിൽ 1,21,370 പേര്‍ക്കും  കോവിഡ് പരിശോധന നടക്കുമ്പോള്‍ കേരളത്തിൽ 76,109 മാത്രം. കണ്ണൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.6% ആയത് കോവിഡ് വ്യാപനം അതിവേഗമെന്നതിനു തെളിവാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ തീവ്രപരിചരണ സംവിധാനങ്ങൾ കുറവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


കേരളത്തിൽ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കോവിഡ് ബാധിതരും ഉണ്ടാകാമെന്ന് വിദഗ്ധർ. ഐസിഎംആർ ദേശീയതലത്തിൽ നടത്തിയ രണ്ടാമത്തെ സീറോളജിക്കൽ സർവേയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പുറത്തുവന്നാൽ ഈ കണക്കിൽ മാറ്റങ്ങളുണ്ടാകും.


ഐസിഎംആർ സർവേയിൽ പരിശോധിച്ചവരിൽ 6.6% പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തിൽ ആകെ 21.78 ലക്ഷം പേർക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തിൽ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതർ 59,640 ആയിരുന്നു. ടെസ്റ്റുകൾ നടത്തുന്നതിലുള്ള പ്രാദേശിക വ്യത്യാസങ്ങളും സീറോളജിക്കൽ സർവേ നടത്തിയ മേഖലകളുടെ പ്രത്യേകതയുമൊക്കെ കണക്കിൽ മാറ്റംവരുത്താനിടയുണ്ട്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് സർവേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആർ പുറത്തുവിട്ടിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K