08 May, 2021 05:17:08 PM


ബംഗാൾ സംഘർഷം: മമതാ സർക്കാരും ഗവർണറും ഏറ്റുമുട്ടലിലേക്ക്



കൊല്‍ക്കത്ത: ബംഗാൾ സംഘർഷങ്ങൾക്ക് പിന്നാലെ സംസ്ഥാന സർക്കാറും ഗവർണറും ഏറ്റുമുട്ടലിലേക്ക്. ചീഫ് സെക്രട്ടറി വൈകിട്ട് ഏഴിനു മുൻപ് നേരിട്ട് ഹാജരാകണമെന്ന് ഗവർണർ ജഗ്ദീപ് ധാൻകർ ആവശ്യപ്പെട്ടു. അതേസമയം, സംഘർഷങ്ങൾ സംബന്ധിച്ച് അന്വേഷിക്കാനെത്തിയ നാലംഗസംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന അക്രമ സംഭവങ്ങൾ സംബന്ധിച്ച് ഗവർണർ മമതാ സർക്കാറിനോട് വിശദീകരണം തേടിയെങ്കിലും ഡിജിപിയുടെയോ കൊൽക്കത്ത പൊലീസ് കമ്മീഷണറുടെയോ റിപ്പോർട്ട് പോലും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ഈ അവസരത്തിലാണ് ചീഫ് സെക്രട്ടറിയെ ഗവർണർ വിളിച്ചുവരുത്തുന്നത്. 


നേരത്തെ കേന്ദ്ര ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും ഗവർണർ ജഗ്ദീപ് ധാൻകറെയും സന്ദർശിച്ച സംഘം ഇന്ന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. എന്നാൽ, ബിജെപി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളിലാണ് അക്രമങ്ങൾ നടക്കുന്നതെന്നാണ് മമതാ ബാനർജിയുടെ വാദം. പല ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് കാരണം ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമത നഷ്ടമായി. നേരത്തെ 29 ഐപിഎസ് ഉദ്യോഗസ്ഥരെയും ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റാൻ മമത ഉത്തരവിട്ടിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K