23 June, 2021 11:22:13 PM


ഏഴര മണിക്കൂര്‍: ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി



കവരത്തി: രാജ്യദ്രോഹക്കേസിൽ സിനിമ പ്രവർത്തക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് തുടർച്ചയായി  ഏഴര മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. ഐഷ സുല്‍ത്താന ലക്ഷദ്വീപിൽ തുടരണമോ എന്ന കാര്യം നാളെ അറിയിക്കാമെന്ന് പോലിസ് വ്യക്തമാക്കി. കവരത്തി  പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ  രാവിലെ 10 .30 ന്  ഐഷ സുല്‍ത്താന ഹാജരായി. പോലീസിൻറെ നിർദ്ദേശപ്രകാരം കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് ഐഷ സുല്‍ത്താന പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എത്തിയത്. തുടർന്ന് കവരത്തി സിഐയുടെ നേതൃത്വത്തിൽ 15 ഉദ്യോഗസ്ഥര്‍ തുടർച്ചയായി ഐഷയെ ചോദ്യം ചെയ്തു.


ലക്ഷദ്വീപിൽ ഐഷ ഇനിയും തുടരേണ്ടതുണ്ടോയെന്ന് നാളെ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ ഐഷയെ ചോദ്യം ചെയ്യലിന് ശേഷം അറിയിച്ചു. മുൻകൂർ ജാമ്യം തേടിയ  ആയിഷയോട് ഹൈക്കോടതി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്ദേശം നല്കിയിരുന്നു.ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഹാജരായ ഐഷയെ മൂന്ന് മണിക്കൂറാണ് അന്വേഷണസംഘം  ചോദ്യം ചെയ്തത്. പോലിസ് അറസ്റ്റ് രേഖപെടുത്തിയാൽ ജാമ്യത്തിൽ  വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.ബയോ വെപ്പൺ പരാമർശം നടത്തിയതിെൻറ പേരിൽ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി.അബ്ദുൽ ഖാദർ ഹാജിയാണ് കവരത്തി പൊലിസിൽ പരാതി നൽകിയത്.


നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ സുൽത്താനയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. മൊഴികളുടെ  പരിശോധനകൾക്ക് ശേഷമാണ്  വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ബയോ വെപ്പൺ എന്ന പരാമർശത്തിൽ തൃപ്തികരമായ രീതിയിൽ വിശദീകരണം നൽകിയതായി  ആദ്യ ചോദ്യം ചെയ്യലിന് ശേഷം ഇവർ പറഞ്ഞിരുന്നു. ഐഷ സുൽത്താനയുടെ മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയെങ്കിലും കേസിൽ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ ഇടക്കാല ജാമ്യം നല്‍കണം.


ഒരാഴ്ചയാവും ഇടക്കാല ജാമ്യത്തിന്റെ കാലാവധിയെന്നും 50000 രൂപയുടെ ബോണ്ടിന് കീഴ്‌ക്കോടതി ജാമ്യം നല്‍കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് അഭിഭാഷകന്റെ സാന്നിധ്യമുണ്ടാകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചു അഭിഭാഷകനൊപ്പമാണ് അവർ ദ്വീപിൽ തുടരുന്നത്.

ഒരു ചാനലിൽ നടത്തിയ  പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനയ്ക്ക്  എതിരെ കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ 'ബയോവെപ്പണ്‍' എന്ന പരാമർശം ഉന്നയിച്ചത് ചോദ്യം ചെയ്ത് ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


ഒന്നാം കോവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത് കോവിഡ് വ്യാപനത്തിന് കാരണമായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ  പരമാര്‍ശങ്ങള്‍. ഇതിനിടെ ക്വാറൻ്റൻ ലംഘനം ആരോപിച്ച് ജില്ലാ കളക്ടർ ഐഷാ സുൽത്താനയക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് അവർക്ക് ഇന്ന് കോവിഡ് പരിശോധന നടത്തിയത്. നിയമലംഘനം തുടർന്നാൽ നടപടിയെടുക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K