12 July, 2021 04:39:15 PM


കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള - സാബു എം ജേക്കബ്



കൊച്ചി: കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയെപ്പോലെയെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. നിക്ഷേപ സൗഹൃദത്തിന്‍റെ കാര്യത്തിൽ കേരളം 50 വർഷം പുറകിൽ ആണെന്നും സാബു എം ജേക്കബ് വിമർശിച്ചു. ഇതിന് തെളിവാണ് കേരളം വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റക്സ് ഓഹരി രണ്ടു ദിവസം കൊണ്ട് 400 കോടി കൂടിയതെന്നും സാബു എം ജേക്കബ് പറഞ്ഞു.


തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ വ്യവസായവകുപ്പിനെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്. കേരളം ഇപ്പോഴും ഉയർത്തിക്കാട്ടുന്നത് ഏകജാലക സംവിധാനമാണ്. ഇത് കാലഹരണപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഏക ലൈസൻസ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഒരൊറ്റ ലൈസൻസ് കൊണ്ട് 10 വർഷം വരെ വ്യവസായം നടത്താം. പിന്നീട് അത് പുതുക്കിയാൽ മതിയെന്നും സാബു എം ജേക്കബ് പറയുന്നു. ലോകത്ത് നടക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നത് ഇവിടെ അറിയുന്നില്ല. അതൊക്കെ മനസ്സിലാക്കാതെയാണ് ഏകജാലക സംവിധാനത്തെ പ്രകീർത്തിക്കുന്നതെന്നും സാബു പറയുന്നു. 
ഏറെ വേദനയോടെയാണ് കേരളം വിടേണ്ടി വരുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്തുനിന്ന് എതിർപ്പു തുടർന്നാൽ കിഴക്കമ്പലത്തെ സ്ഥാപനങ്ങളും പൂട്ടും. പുറത്ത് കമ്പനി തുടങ്ങിയാൽ ഇതിന്‍റെ ഇരട്ടി ലാഭം നേടാം. ഇവിടെ ഉണ്ടാകുന്ന നഷ്ടം നികത്താൻ മറ്റ് സംസ്ഥാനങ്ങൾ തയ്യാറാണെന്നും സാബു എം ജേക്കബ് ചൂണ്ടി കാണിക്കുന്നു. ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് നിക്ഷേപം നടത്തുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ തുടരുമെന്നും സാബു എം ജേക്കബ് പറയുന്നു.

ലോകത്ത് തന്നെ കേരളത്തിൽ മാത്രമാവും ഒരു  സ്ഥാപനത്തിനെതിരെ ഇത്രയധികം ജനപ്രതിനിധികൾ സർക്കാരിന് കത്ത് അയക്കുന്നത്. ഇത് ലജ്ജാകരമാണ്. പി പി വി ശ്രീനിജിന് തന്നോട് എന്താണ് ഇത്ര എതിർപ്പ് എന്ന് അറിയില്ല. പിടി തോമസിന് മാലിന്യ പ്രശ്നത്തെക്കുറിച്ച് എന്തറിയാം. കിറ്റക്സിനെതിരെ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്.
വരുംദിവസങ്ങളിൽ ഇതിനുള്ള തെളിവുകൾ പുറത്തു വിടുമെന്നും സാബു പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോയില്ലെന്നു പറയുന്നത് തെറ്റാണ്. 2020- ൽ കെ പി എം ജി തയ്യാറാക്കിയ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ പുറത്തു വിട്ടു. മുഖ്യമന്ത്രിയും ആയി നല്ല ബന്ധമാണുള്ളത്. വ്യക്തി ബന്ധങ്ങൾ ബിസിനസിന് ഉപയോഗിക്കില്ലെന്നും സാബു പറഞ്ഞു.


കേരളത്തിൽ 53 വർഷംകൊണ്ട് നേടാൻ സാധിക്കാത്തത് പത്തുവർഷംകൊണ്ട് തെലങ്കാനയിൽ നിന്ന് തിരിച്ചു പിടിക്കാൻ ആകും. പരമാവധി ആളുകൾക്ക് തൊഴിൽ നൽകണമെന്നാണ് തെലങ്കാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മാലിന്യസംസ്കരണം സർക്കാരിന്റെ ഉത്തരവാദിത്വം ആയിട്ടാണ് തെലുങ്കാന കാണുന്നത്. അതുകൊണ്ടുതന്നെ തെലുങ്കാനയിൽ നിക്ഷേപം നടത്തുന്നത് ഗുണകരമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K