18 July, 2021 06:51:42 PM


ഏറ്റുമാനൂര്‍ സെക്സ് - ലഹരി മാഫിയായുടെ പിടിയില്‍; വയോധികൻ കുത്തേറ്റ് മരിച്ചു



ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രം ദേവസ്വം കംഫർട്ട് സ്റ്റേഷനു സമീപം സംഘട്ടനത്തിൽ കുത്തേറ്റ വയോധികന്‍ മരിച്ച സംഭവം വിരല്‍ചൂണ്ടുന്നത് ഏറ്റുമാനൂര്‍ വീണ്ടും ലഹരി - സെക്സ് മാഫിയായുടെ പിടിയില്‍ അമരുന്നു എന്നതിലേക്ക്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സംഘട്ടനത്തില്‍ കുത്തേറ്റ കുമ്മനം സ്വദേശി ഹരീന്ദ്രൻ (ഹരി-65) കഴിഞ്ഞ ദിവസമാണ് മരിച്ചത്. പ്രതി ഇടുക്കി പന്നിമറ്റം വെള്ളിയാമറ്റം ഇളംദേശം കാഞ്ഞിരംകുഴിയിൽ കെ.എസ്. ഗിരീഷിനെ (40) പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. 


ക്ഷേത്രമുറ്റത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന ഹരിയും ഗിരീഷും മദ്യപാനത്തെതുടർന്നുണ്ടായ വാക്കേറ്റമാണ് കത്തികുത്തില്‍ കലാശിച്ചത്. വയറ്റിൽ കുത്തേറ്റ ഹരിയെ വിവരമറിഞ്ഞെത്തിയ ഏറ്റുമാനൂർ എസ്.ഐ.
ടി.എ. റെനീഷിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെയായിരുന്നു ഹരി മരിച്ചത്. ഇടുക്കിയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറയുന്നു.


ബ്ലേഡ് മാഫിയായുടെ കേന്ദ്രമായിരുന്ന ഏറ്റുമാനൂരില്‍ ലഹരി - സെക്സ് റാക്കറ്റുകളുടെ വളര്‍ച്ചയും വളരെ വേഗതയിലായിരുന്നു. ഒട്ടേറെ പെണ്‍വാണിഭസംഘങ്ങളെ ഏറ്റുമാനൂര്‍ പരിസരത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ മഹാദേവക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കംഫര്‍ട്ട് സ്റ്റേഷനും മാര്‍ക്കറ്റും കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്. രാത്രിയുടെ മറവില്‍ മദ്യപാനികളും അനാശാസ്യപ്രവര്‍ത്തകരും കഞ്ചാവ് - ലഹരിമാഫിയായും സജീവമായതോടെ സംഘട്ടനങ്ങളും പതിവായി. ഇതില്‍ ഏറ്റവും അവസാന സംഭവമാണ് ക്ഷേത്രം കംഫര്‍ട്ട് സ്റ്റേഷനു സമീപം കുത്തേറ്റ് വയോധികന്‍ മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K