28 July, 2021 05:29:51 PM


കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി: സ്ഥലമേറ്റെടുപ്പില്‍ പരിസ്ഥിതി പ്രശ്നമില്ലെന്ന് വിദഗ്ദസമിതി

വ്യവസായ ശൃംഖലയുടെ സാമീപ്യം അനുകൂലമെന്ന് വിലയിരുത്തല്‍



പാലക്കാട്: കൊച്ചി-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി ഈസ്റ്റ് വില്ലേജുകളില്‍ നിന്നുള്ള സ്ഥലമേറ്റെടുപ്പില്‍ പരിസ്ഥിതി ആഘാത പ്രശ്നമില്ലെന്ന് വിദഗ്ദസമിതി വിലയിരുത്തി. കഞ്ചിക്കോട് വ്യവസായ ശൃംഖലയുടെ സാമീപ്യം തികച്ചും അനുകൂലമെന്നും കളമശ്ശേരി രാജഗിരി കോളേജ് ഓഫി സോഷ്യല്‍ സയന്‍സ് നടത്തിയ സാമൂഹ്യ ആഘാത പഠനത്തിന്മേല്‍ സമിതി വിലയിരുത്തി. ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക വിദഗ്ദ സമിതിയാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.


വ്യാവസായിക ഉല്‍പാദന മേഖലകളുടെ പുനരുജ്ജീവനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി പ്രദേശത്തെ 225.74 ഹെക്ടര്‍ (558 ഏക്കര്‍) ഭൂമിയാണ് ഏറ്റെടുക്കുന്നത്.  എന്‍.എച്ച് 544, റെയില്‍വേ ലൈന്‍, ഗെയില്‍ വാതക പൈപ്പ് ലൈന്‍, കോയമ്പത്തൂര്‍ വിമാനത്താവളം എന്നിവയുടെ സാമീപ്യവും അനുകൂലമാണെന്നും പദ്ധതി കേരളത്തിന്റെയും പാലക്കാട് ജില്ലയുടെയും വികസനക്കുതിപ്പിന് അവസരമൊരുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലം, പുരയിടം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുക്കുന്നതുമൂലം പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


പദ്ധതിക്കായി 558 ഏക്കര്‍ സ്ഥലം 58 ഭൂ ഉടമകളില്‍ നിന്ന് നേരിട്ടാണ്ഏറ്റെടുക്കുന്നത്. പദ്ധതി സ്ഥലത്ത് 16 വീടുകളും ഏഴ് കച്ചവട/തൊഴില്‍ ശാലകളും സ്ഥിതി ചെയ്യുന്നുണ്ട്. ആര്‍ എഫ് സി ടി എല്‍ എ ആര്‍ ആര്‍ ആക്ട് 2013 (ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റും ചട്ടങ്ങളും) ലെ നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് എസ് ഐ എ പഠനം(സാമൂഹ്യ ആഘാത പഠനം) നടത്തിയിട്ടുള്ളത്.


ഭൂവുടമകള്‍ക്ക് നിയമാനുസൃതമായ പുനരധിവാസവും നഷ്ടപരിഹാരവും സമയബന്ധിതമായി നല്‍കുക, സമീപപ്രദേശത്തെ താമസക്കാര്‍ക്ക് പൊതുവഴി നിലനിര്‍ത്തുക, ഏറ്റെടുക്കാത്ത അവശേഷിക്കുന്ന കൃഷിയിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യം (ട്രാക്ടര്‍, കൊയ്ത്ത് യന്ത്രം എന്നിവയ്ക്ക്) ഉറപ്പാക്കുക, ഗെയില്‍ വാതക പൈപ്പ് ലൈന്‍ സംരക്ഷിക്കുക,  നിര്‍ദിഷ്ട സ്ഥലത്തിനു സമീപമുള്ള വനമേഖലയ്ക്ക് പദ്ധതി തടസ്സമാകില്ലെന്ന് ഉറപ്പാക്കുക, പദ്ധതി നിര്‍മ്മാണ കാലയളവില്‍ ഉണ്ടായേക്കാവുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യുക, മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ പദ്ധതിക്ക് അനുകൂലമായി മുന്നോട്ട് വക്കുന്നു.


ജൂലൈ ഒമ്പത്, 12, 19 തീയതികളിലാണ്  വിദഗ്ധ സമിതി സ്ഥലപരിശോധന  നടത്തിയത്. സാമൂഹ്യ ശാസ്ത്രജ്ഞന്‍ എം.ടി റയീസ് ചെയര്‍മാനായ സമിതിയില്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍ എസ്. അബ്ദുല്‍ റഹ്മാന്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത, വൈസ് പ്രസിഡന്റ് അജീഷ്, കിന്‍ഫ്ര ടെക്നിക്കല്‍ ഡെപ്യൂട്ടി മാനേജര്‍ എ.കെ ജീഷ, റിട്ട. ഡെപ്യൂട്ടി കലക്ടര്‍മാരായ ഇ.സൂര്യനാരായണന്‍, എ.ഉണ്ണികൃഷ്ണന്‍ എന്നിവരാണ് വിദഗ്ദ സമിതി അംഗങ്ങള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K