27 August, 2021 10:27:40 PM


സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ലാ പി.എസ്.സി ഓഫീസ് പാലക്കാട്

നാല് നിലകള്‍, 17860 ചതുരശ്ര അടി, രണ്ട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍, ഒരു ദിവസം 1000 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം



പാലക്കാട്‌: സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്തെ ആദ്യ ജില്ലാ പി.എസ്.സി ഓഫീസ് പാലക്കാട് സംജാതമാകുന്നു. നാലുനിലകളിലായി 17860 ചതുരശ്ര അടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസ് പുതിയ കെട്ടിടത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ ഓഫീസ് പ്രവര്‍ത്തനോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ നിര്‍വഹിക്കും. കേരള പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ അധ്യക്ഷനാകും.

പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രം; ഭിന്നശേഷി സൗഹൃദം

പാലക്കാട് സര്‍ക്കാര്‍ അഗതിമന്ദിരത്തിന് എതിര്‍വശത്തായി 25 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സ്വന്തം കെട്ടിടവും രണ്ട് ഓണ്‍ലൈന്‍ പി.എസ്.സി പരീക്ഷാ കേന്ദ്രവുമുള്ള കേരള പി.എസ്.സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രമാണിത്. 2018 ല്‍ മുന്‍മന്ത്രി എ.കെ ബാലന്‍ തറക്കല്ലിടല്‍ നിര്‍വഹിച്ച കെട്ടിടം എട്ടരക്കോടിയോളം ചെലവിലാണ് പൂര്‍ത്തിയാക്കിയത്. താഴത്തെ നിലയില്‍ എന്‍ക്വയറി, തപാല്‍ വിഭാഗങ്ങള്‍, പരിശോധനാ ഹാള്‍, പാര്‍ക്കിങ് ഏരിയ എന്നിവയും ഒന്നാം നിലയില്‍ ഓഫീസ്, ഇന്റര്‍വ്യൂ ഹാള്‍ എന്നിവയും ഒരുക്കിയിരിക്കുന്നു. രണ്ടും മൂന്നും നിലകളിലായാണ് രണ്ട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായ കെട്ടിടമാണിത്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ദിവസത്തില്‍ 1000 വിദ്യാര്‍ഥികള്‍ക്ക് വരെ പരീക്ഷ എഴുതാം


രണ്ടും മൂന്നും നിലകളിലായി ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒറ്റത്തവണ 345 ഉദ്യോഗാര്‍ഥികള്‍ വീതം മൂന്നു സെഷനുകളിലായി 1000 ലധികം പേര്‍ക്ക് ഒരു ദിവസം പരീക്ഷ എഴുതാനാവും.
 
സമീപ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കും ഇനി ദൂരം പ്രശ്‌നമാകില്ല;
റാങ്ക് പട്ടിക പ്രസിദ്ധീകരണം, നിയമന ശിപാര്‍ശ നടപടികള്‍ വേഗത്തിലാകും

പാലക്കാട് ജില്ലയിലേയും മലപ്പുറം, തൃശ്ശൂര്‍ എന്നീ സമീപജില്ലകളിലേയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല പരീക്ഷകള്‍ക്കായും എറണാകുളത്തേയോ കോഴിക്കോടിനേയോ ആശ്രയിക്കാതെ പാലക്കാട് നഗരത്തില്‍ത്തന്നെ സൗകര്യം ഒരുക്കാന്‍ ഇതോടെ പി.എസ്.സിക്കു കഴിയും. പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പരിധിയില്‍ നിന്നും പുതിയ കെട്ടിടത്തിലേക്കു മാറുന്നതിലൂടെ മികച്ച സേവനങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കാനാവുക.

സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് മുതലുള്ള നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഭൂരിഭാഗവും ജില്ലാ ഓഫീസുകളിലാണ് നടക്കുന്നത്. ഇത്തരത്തിലുള്ള സേവനം വേഗത്തിലാവുക കൂടിയാണ് പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സാധ്യമാകുന്നത്. കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ തിരഞ്ഞെടുപ്പുകള്‍ക്കായുള്ള റാങ്ക് പട്ടികകള്‍ കൂടുതല്‍ വേഗത്തില്‍ പ്രസിദ്ധീകരിക്കാനും നിയമന ശിപാര്‍ശാ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാനും കഴിയും.

വി.കെ ശ്രീകണ്ഠന്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് ഷൈലജ, കമ്മീഷന്‍ അംഗങ്ങളായ സി സുരേശന്‍, ഡോ.ജിനു സക്കറിയ ഉമ്മന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ്ജ്, പാലക്കാട് ജില്ലാ ഓഫീസര്‍ മുകേഷ് പരുപ്പറമ്പത്ത്, പാലക്കാട് പി.ഡബ്ല്യൂ.ഡി കെട്ടിടം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു.പി ജയശ്രീ എന്നിവര്‍ പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K