07 November, 2021 03:29:06 PM


ഏറ്റുമാനൂർ നഗരത്തിൽ നിരീക്ഷണകാമറകൾ സ്ഥാപിക്കും - മന്ത്രി വി എൻ വാസവൻ



ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരത്തിന്റെ സുരക്ഷയോടൊപ്പം ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനു തുക അനുവദിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ഇടത്താവളത്തിലെ ഒരുക്കം വിലയിരുത്തുന്നതിനായി ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ കൂടിയ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി നൽകാൻ പൊലീസിന് മന്ത്രി നിർദേശം നൽകി. പദ്ധതി തയാറാക്കി നൽകിയാലുടൻ എം.എൽ.എ. ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

അഴുക്കുചാലുകൾ, ഓടകൾ എന്നിവ ശാസ്ത്രീയമായി ഒരുക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കാൻ മുമ്പ് ഏറ്റുമാനൂർ നഗരസഭയോട്‌ ആവശ്യപ്പെട്ടിരുന്നു. മാസ്റ്റർ പ്ലാൻ അനുസരിച്ച് പദ്ധതിക്ക് സർക്കാർ സഹായം ആവശ്യമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകർക്കായി ടോയ്‌ലറ്റ്, കുടിവെള്ളം, മറ്റു സൗകര്യങ്ങൾ എന്നിവയൊരുക്കും. കോവിഡ് സാഹചര്യത്തിൽ വിരിവയ്ക്കൽ, അന്നദാനം എന്നിവ സർക്കാർ നിർദ്ദേശപ്രകാരം നടപ്പാക്കും. റെയിൽവേ സ്‌റ്റേഷനിലും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലും രോഗലക്ഷണങ്ങളുള്ളവർക്കായി കോവിഡ് പരിശോധന സൗകര്യമൊരുക്കും. ഹോമിയോ-ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും.

ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി ക്ഷേത്രദർശനത്തിന് സൗകര്യമൊരുക്കാൻ പൊലീസിനെയും ദേവസ്വം ബോർഡിനെയും ചുമതലപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രക്കുളം തുറന്നുനൽകുന്നതിന് അനുമതിയായതായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ക്ഷേത്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും. നഗരത്തിൽ അഞ്ചിടങ്ങളിലായി പൊലീസിനെ നിയോഗിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയെടുക്കും. ക്ഷേത്ര മൈതാനം മുതൽ പേരൂർ കവല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനപാർക്കിംഗ് അനുവദിക്കില്ല. വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്നതിന് നഗരസഭയെയും പൊലീസിനെയും ചുമതലപ്പെടുത്തി. വാഹനവാടക നിരക്ക് നിശ്ചയിക്കുന്നതിനായി സബ് കളക്ടറെ ചുമതലപ്പെടുത്തി.

24 മണിക്കൂറും പൊലീസിന്റെ പ്രത്യേക സംഘം പട്രോളിംഗ് നടത്തും. ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി പൊലീസ്-എക്‌സൈസ് സംയുക്ത പരിശോധനകൾ നടത്തും. ക്ഷേത്രാങ്കണത്തിൽ അഗ്നിശമന സേനയുടെ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ക്ഷേത്രത്തിൽ കൺട്രോൾ റൂം തുറക്കും. ആരോഗ്യവകുപ്പിന്റെ സഹായ കേന്ദ്രവുമുണ്ടാകും. ആശുപത്രിയിൽ രാത്രികാലത്തും ഡോക്ടറുടെ സേവനം ലഭ്യമാക്കും. ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ ആരോഗ്യവകുപ്പിനോട് മന്ത്രി നിർദേശിച്ചു. നഗരസഭ ആംബുലൻസ് സൗകര്യമൊരുക്കും.

എം.സി. റോഡിലെയും പൊതുമരാമത്ത് വകുപ്പിന്റെ മറ്റു റോഡുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. മെഡിക്കൽ കോളജ് റോഡിന്റെ അറ്റകുറ്റപ്പണി നവംബർ 15നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. തീർഥാടകർക്കായി വിവിധ ഭാഷകളിലുള്ള സൂചന ബോർഡുകൾ 15നകം സ്ഥാപിക്കാനും നിർദ്ദേശിച്ചു. മാലിന്യസംസ്‌ക്കരണത്തിനും അടിയന്തരമായി വഴിവിളക്കുകൾ നന്നാക്കുന്നതിനും ഓടകൾ വൃത്തിയാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ നഗരസഭയ്ക്ക് നിർദേശം നൽകി. ശുചീകരണ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ ഈ കാലയളവിൽ നിയോഗിക്കാനും നിർദ്ദേശിച്ചു.

തീർഥാടകർക്ക് വിവിധ ഭാഷകളിൽ വിവരങ്ങൾ നൽകുന്നതിന് ഇൻഫർമേഷൻ കേന്ദ്രം ഒരുക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് നിർദേശം നൽകി. മുടക്കമില്ലാതെ വൈദ്യുതി ലഭ്യക്കാനും തകരാറുകൾ ഉടനടി പരിഹരിക്കാനും കെ.എസ്.ഇ.ബി. ജീവനക്കാരെ പ്രത്യേകം നിയോഗിക്കും. ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും കിണറുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ സുരക്ഷനടപടികൾ സ്വീകരിക്കാനും ജല അതോറിറ്റിയെയും ആരോഗ്യവകുപ്പിനെയും നഗരസഭയെയും ചുമതലപ്പെടുത്തി. ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. കംഫർട്ട് സ്‌റ്റേഷനുകളിൽ കോടതി അനുവദിച്ച നിരക്ക് പ്രദർശിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു.

ദേവസ്വംബോർഡംഗം പി.എം. തങ്കപ്പൻ, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടർ രാജീവ് കുമാർ ചൗധരി, ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. റ്റി.കെ. ജയകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, തഹസിൽദാർ ലിറ്റിമോൾ തോമസ്, ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി കവിത എസ്. കുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ വി. കൃഷ്ണകുമാർ, കെ എൻ ശ്രീകുമാർ, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ഉഷാ സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K