08 November, 2021 12:12:39 PM


പ്ലസ്ടു വിദ്യാർഥിനികൾ തമ്മില്‍ വാക്കേറ്റം; അയൽവാസിയെ കുത്തി ആൺസുഹൃത്തുക്കൾ



കോട്ടയം: പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടികൾ തമ്മിലുള്ള വാക്കുതർക്കം ചോദിക്കാനെത്തിയ ആൺസുഹൃത്തുക്കൾ അയൽവാസിയെ കുത്തി. കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം. മങ്ങാട് സ്വദേശിയുടെ വീട്ടിലെത്തിയവരാണ് അക്രമം നടത്തിയത്. ബഹളം കേട്ടെത്തിയ അയൽവാസിയും സി.പി.എം പ്രവർത്തകനുമായ പരിഷത്ത് ഭവനിൽ അശോക(54)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവത്തിന് തുടക്കം. ഫോണിലൂടെയുണ്ടായ വാക്കു തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിനിയായ പെൺകുട്ടിയും ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്. കാറിൽ മാരകായുധങ്ങളുമായാണ് ഇവർ എത്തിയത്. ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയപ്പോഴാണ് അശോകനെ നാലംഗസംഘത്തിൽപ്പെട്ടവർ കുത്തിയത്. ബഹളത്തിനിടയിൽ ഇവർ പടക്കം എറിഞ്ഞതായും നാട്ടുകാർ പറയുന്നു. കുറിച്ചി സ്വദേശികളായ ജിബിൻ, സുബീഷ് എന്നിവരെ കടുത്തുരുത്തി എസ്.ഐ. ബിബിൻ ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K