22 November, 2021 05:25:23 PM


കുരിയാര്‍കുറ്റി-കാരപ്പാറ ജലവൈദ്യുത പദ്ധതി ഡി.പി.ആര്‍ രണ്ട് മാസത്തിനകം - മന്ത്രി കെ. കൃഷ്ണന്‍കുട്ടി



പാലക്കാട്‌ : കുരിയാര്‍കുറ്റി -കാരപ്പാറ ജലവൈദ്യുത പദ്ധതിയുടെ റിപ്പോര്‍ട്ട് (ഡി. പി. ആര്‍) രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ്‌സ്റ്റേഷന്റെ (ജി.ഐ.എസ്)  ഉദ്ഘാടനം  നിര്‍വഹിക്കുകയാരുന്നു മന്ത്രി.

പരിസ്ഥിതി ആഘാതം ഉണ്ടാകാത്ത രീതിയില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സാധാരണജനങ്ങള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് നല്‍കുകയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത പദ്ധതികളെകാള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവ തന്നെയാണ് ജലവൈദ്യുത പദ്ധതികള്‍. വൈദ്യുതി ഉല്‍പ്പാദന രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ജലവൈദ്യുതി ഉല്‍പാദനം ഒരു യൂണിറ്റിനു 51 പൈസ നിരക്കിലാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത് യൂണിറ്റിന് മൂന്നര മുതല്‍ 18 രൂപ വരെ നിരക്കിലാണ്. ഇത് കേരളത്തിന് വന്‍ നഷ്ടമാണ് വരുത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. സാധാരണ ജനങ്ങള്‍ക്ക് അത്യാവശ്യമായ വൈദ്യുതി, വാഹനം, ഗ്യാസ് എന്നിവയ്ക്ക് ചെലവഴിക്കേണ്ടി വരുന്ന ചെലവ് ജലവൈദ്യുതി, സോളാര്‍ വൈദ്യുതി  എന്നീ ബദല്‍ മാര്‍ഗങ്ങളിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു.

ഏകദേശം  മൂവായിരത്തോളം ടി.എം.സി ജലമാണ് കേരളത്തില്‍ ഉപയോഗയോഗ്യമായത്. ഇതില്‍ 300 ടിഎംസി യോളം ജലം മാത്രമാണ് വൈദ്യുതി, ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.  കൂടുതലായി രണ്ടായിരത്തോളം ടി.എം.സി ജലം കേരളത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്ന് പഠനങ്ങളുണ്ട്. ഇതിനാല്‍ കൂടുതല്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.

വ്യവസായം, ആരോഗ്യമേഖല എന്നിവയില്‍ അടക്കം തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് വെണ്ണക്കര യില്‍ സ്ഥാപിച്ച പുതിയ സംവിധാനം പ്രയോജനകരമാകുമെന്നും പദ്ധതി യഥാസമയം പൂര്‍ത്തിയാക്കുന്നതിനു സഹകരിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും കരാറുകാരേയും മന്ത്രി അഭിനന്ദിച്ചു.

പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മണ്ണാര്‍ക്കാട്, കല്ലടിക്കോട്, പറളി, മലമ്പുഴ, നെമ്മാറ തുടങ്ങിയ ഉള്‍പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വെണ്ണക്കര സബ്‌സ്റ്റേഷന്‍ നിര്‍വഹിക്കുന്നത്. കാലപ്പഴക്കം സംഭവിച്ച ഉപകരണങ്ങള്‍ മാറ്റി സബ്‌സ്റ്റേഷന്‍ നവീകരിച്ച്, ശേഷി വര്‍ധിപ്പിക്കുന്നതിന് 'ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍''എന്ന നൂതന സാങ്കേതിക വിദ്യ അനിവാര്യമായതിനാല്‍ കേരളത്തില്‍ ആദ്യമായി 15 ബേ അടങ്ങിയ ഒരു 110 കെ.വി. സബ് സ്റ്റേഷന്‍ വെറും 8000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടു വര്‍ഷത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയത്. ഏഴ് ഫീഡര്‍ ബേകളും ആറ് ട്രാന്‍സ്‌ഫോര്‍മര്‍ ബേകളും അടങ്ങുന്ന ജി.ഐ.എസ്. സബ് സ്റ്റേഷന്‍, 110 കെ.വി. കേബിള്‍ വഴിയാണ് ടവറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. രണ്ടു 110/11 കെ.വി. ട്രാന്‍സ്‌ഫോര്‍മറുകളും ഒരു 110/33 കെ.വി. ട്രാന്‍സ്‌ഫോര്‍മറും ഈ സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പതിനാല് 11 കെ.വി. ഫീഡറുകളും ഒരു 33 കെ.വി. ഫീഡറും വഴി പാലക്കാട്ടെ ടൗണ്‍ പരിസരങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള സജ്ജീകരണവും ചെയ്തിട്ടുണ്ട്. ഒരു ഓപ്പറേറ്റര്‍ക്ക് അനായാസം സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓട്ടോമേഷന്‍ സിസ്റ്റവും ഈ സബ്‌സ്റ്റേഷന്റെ സവിശേഷതയാണ്.

33.5 കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സബ് സ്റ്റേഷന്‍ മുഖേന ഏകദേശം 3.5 ലക്ഷം ഗാര്‍ഹിക, വാണിജ്യ, കാര്‍ഷിക, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.

പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി. വെണ്ണക്കര 110 കെ.വി. സബ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ട്രാന്‍സ്മിഷന്‍ & സിസ്റ്റം ഓപ്പറേറ്റര്‍ ഡയറക്ടര്‍ രാജന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വതന്ത്ര്യ ഡയറക്ടര്‍ അഡ്വ.വി.മുരുകദാസ്,  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.സുമതി,  എം.ലത,  പ്രവിത മുരളീധരന്‍,  വാര്‍ഡ് കൗണ്‍സിലര്‍ സലീന ബീവി, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.അശോക്, ചീഫ് എന്‍ജിനീയര്‍ ഡെ.സുനില്‍ ജോയ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K