05 December, 2021 08:57:55 PM


ഉടുമ്പിനെ പിടികൂടി കറിവെച്ചു; അമ്പരന്ന് അന്വേഷിച്ച് ചെന്ന വനപാലകരുടെ സംഘം



കോട്ടയം: പ്രത്യേക സംരക്ഷിത വിഭാഗത്തില്‍ പെടുന്ന വന ജീവിയായ ഉടുമ്പിനെ പിടികൂടി പാകം ചെയ്ത് ഭക്ഷണമാക്കുന്നെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിയെ കണ്ടു അമ്പരന്നു. ഒറ്റ മുറി വീട്ടില്‍ ദയനീയാവസ്ഥയില്‍ പട്ടിണിയോടെ കഴിയുന്ന ആറംഗ കുടുംബത്തിലെ അംഗമാണ് കുറ്റം ആരോപിക്കപ്പെട്ടവര്‍.

കഴിഞ്ഞ ദിവസം വൈക്കത്താണ് സംഭവം. എരുമേലിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വനം വകുപ്പിലെ ഇന്‍റലിജന്‍റ്സ് വിഭാഗത്തില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് അന്വേഷണത്തിന് എത്തിയത്. കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ട് തളര്‍ന്ന് കിടക്കുന്നയാളും പ്രായാധിക്യവും രോഗങ്ങളുമായി കഴിയുന്ന വയോധികരും വീട്ടമ്മയും ഉള്‍പ്പെടെ ഒറ്റ മുറി മാത്രമുള്ള വീട്ടില്‍ കഴിയുന്ന കുടുംബമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചത്.

വഴിയില്‍ ചത്തു കിടന്ന ഉടുമ്പിനെയാണ് ഭക്ഷണത്തിനായി പാകം ചെയ്തതെന്ന് വീട്ടമ്മ പറയുന്നു. നിയമ പ്രകാരം ഇത് കുറ്റകരമാണെന്ന് അറിയില്ലായിരുന്നെന്നും ഭക്ഷണമാക്കാന്‍ അടുപ്പില്‍ വെയ്ക്കുമ്പോഴായിരുന്നു വനപാലകരുടെ വരവെന്നും വീട്ടമ്മ പറഞ്ഞു. ഉടുമ്പിനെ തനിയെ പിടികൂടാന്‍ ശേഷിയില്ലാത്ത കുടുംബം പറഞ്ഞത് വാസ്തവമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചതോടെ യഥാര്‍ത്ഥ വിവരങ്ങള്‍ റിപ്പോര്‍ട്ട് ആയി നല്‍കി കേസെടുക്കാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടമ്മയെ പ്രതിയാക്കി കേസെടുത്തു. കേസെടുക്കേണ്ടി വന്നെങ്കിലും കുടുംബത്തിന്‍റെ ദയനീയ സ്ഥിതിയും നിരപരാധിത്വവും വിവരിച്ച് റിപ്പോര്‍ട്ട് നല്‍കി ഉദ്യോഗസ്ഥര്‍. പട്ടിണി നിറഞ്ഞ ജീവിത സാഹചര്യമാണ് ഉടുമ്പിനെ ഭക്ഷണമാക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K