26 January, 2022 01:46:54 PM


രാജ്യത്തിന്‍റെ ബഹുസ്വരതയും മതനിരപേക്ഷതയും കാത്തു സൂക്ഷിക്കണം - മന്ത്രി വാസവൻ



കോട്ടയം: രാജ്യത്തിന്റെ ബഹുസ്വരതയുടെ സംസ്‌ക്കാരവും മതനിരപേക്ഷതയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയ പതാകയുയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

ഭരണഘടനയെ നെഞ്ചോടു ചേർത്തു നിർത്തി അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും അണിചേരണം. അസമത്വം അപകടകരമാണ്. രാജ്യത്ത് അതിസമ്പന്നരുടെയും ശതകോടീശ്വരൻമാരുടെയും എണ്ണം വർധിക്കുമ്പോഴും അതിദരിദ്രരുടെ സ്ഥിതി അതേപോലെ തുടരുന്നു. അസമത്വം മാറിയാലേ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം പൂർണമായി പ്രാവർത്തികമാകൂ. മതനിരപേക്ഷതയുടെ പാരമ്പര്യം തകർക്കാൻ അനുവദിക്കരുത്. കോവിഡ് മഹാമാരിയുടെ മൂന്നാംതരംഗത്തെ കൂട്ടായ്മയിലൂടെ നേരിടണം. ജനങ്ങൾ ഒന്നിച്ചു നിന്ന് പ്രതിസന്ധികളെ നേരിട്ട മാതൃകാപരമായ ചരിത്രം കേരളത്തിനുണ്ട്. കോവിഡ് ബാധിതർക്ക് എല്ലാ സഹായവും നൽകി മഹാമാരിയെ നമ്മുക്ക് ഒരുമിച്ച് നേരിടണം.

സാമൂഹിക പരിഷ്‌കർത്താവും നവോത്ഥാന നായകനുമായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉൾക്കൊള്ളുന്ന കേരളത്തിന്റെ പ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡിൽ അനുമതി ലഭിച്ചില്ലെന്നത് വേദനിപ്പിക്കുന്ന ഘടകമാണ്. പശ്ചിമബംഗാളിന്റെയും തമിഴ്‌നാടിന്റെയും പ്ലോട്ടുകൾക്കു അനുമതി ലഭിച്ചില്ല. സംസ്ഥാനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കാത്തത് ഫെഡറൽ സംവിധാനങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു. 

ദേശീയ പതാകയുയർത്തിയ ശേഷം മന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് പരിശോധിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. തോമസ് ചാഴികാടൻ എം.പി., നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത്, നഗരസഭാംഗം റീബാ വർക്കി, സബ് കളക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ പങ്കെടുത്തു. 
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആർ.പി. അനൂപ് കൃഷ്ണയായിരുന്നു പരേഡ് കമാൻഡർ.  

കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചടങ്ങിൽ കേരള സിവിൽ പോലീസ്, വനിതാ പോലീസ്, വനം വകുപ്പ്, എക്‌സൈസ് എന്നിവയുടെ ഓരോ പ്ലാറ്റൂണുകൾ മാത്രമാണ് പങ്കെടുത്തത്. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കെ.കെ. പ്രശോഭ്, തലയോലപ്പറമ്പ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി. വിദ്യ, മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജി. മഹേഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.വി. സന്തോഷ് കുമാർ എന്നിവരായിരുന്നു പ്ലാറ്റൂൺ കമാൻഡർമാർ. 

സാമൂഹിക അകലമടക്കം പാലിച്ച് കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. പങ്കെടുക്കുന്ന എല്ലാവരെയും തെർമൽ സ്‌കാനിംഗിന് വിധേയരാക്കിയശേഷമാണ് പ്രവേശിപ്പിച്ചത്. 50 പേർക്കായിരുന്നു പ്രവേശനം.                                                                     


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K