27 February, 2022 11:38:33 AM


അഴിമതി: കോട്ടയം ജില്ലയി​ലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ



കോട്ടയം: അഴിമതി ആരോപണങ്ങളെത്തുടർന്ന് ജില്ലയിലെ പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. എരുമേലി പോലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജു എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത് വാഹനങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളെത്തുടർന്നാണ് എരുമേലി പോലീസ് ഇൻസ്പെക്ടർക്കെതിരായ നടപടി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ഐ.ജിയാണ് സസ്പെൻഡുചെയ്ത് ഉത്തരവിറക്കിയത്.

2020-ൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ മണ്ണ് മാഫിയയിൽനിന്ന് പണം വാങ്ങി ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പോലീസ് ഡ്രൈവറായ ബിജുവിനെതിരേ വിജിലൻസ് ഡയറക്ടർ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്‍റെയടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് എ.ഐ.ജിയാണ് സസ്പെൻഡുചെയ്ത് ഉത്തരവിറക്കിയത്.

മറ്റു രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന അഡീഷണൽ എസ്.ഐ.ക്കും വനിതാ പോലീസുകാരിക്കുമെതിരേയാണ് നടപടിക്ക് ശുപാർശചെയ്ത് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K