10 March, 2022 06:24:50 PM


കുട്ടികൾ ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ കർശന നടപടി – ജില്ലാ പോലീസ് മേധാവി



കോട്ടയം: ലൈസൻസോ, മറ്റ് മതിയായ അനുവാദപത്രങ്ങളോ ഇല്ലാതെ കുട്ടികൾ നിയമവിരുദ്ധമായി മോട്ടോർ വാഹനങ്ങളിൽ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച്  അപകടങ്ങൾ ഉണ്ടാക്കുന്ന പ്രവണത ജില്ലയിൽ സമീപ കാലത്ത് വളരെയധികം വർദ്ധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി. മാതാപിതാക്കളുടെയോ, മറ്റ് ബന്ധുക്കളുടെയോ അറിവോ, സമ്മതമോ കൂടാതെ വാഹനങ്ങളിൽ   അമിതവേഗതയിൽ സഞ്ചരിച്ച് ഒട്ടനവധി അപകടങ്ങള്‍ക്കു കരണമാകുന്നുവെന്ന് മാത്രമല്ല, അതിലൂടെ ജീവഹാനി സംഭവിക്കുക വരെ ചെയ്യുന്നു.  ഇത്തരം അപകടള്‍ കുട്ടികൾക്കു പുറമെ മറ്റ് വാഹനയാത്രക്കാർക്കും, കാൽനടയാത്രക്കാർ ഉൾപ്പെടെ പൊതുജനങ്ങൾക്കും മാരകമായ പരിക്കുകൾ പറ്റുന്നതിനും കാരണമാകുന്നുണ്ട്. 

സമീപദിവസം ജില്ലയിൽ  14 വയസ്സ് മാത്രം പ്രായമുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനി തന്‍റെ ഇളയ രണ്ട് സഹോദരങ്ങളെ സ്കൂട്ടറിൽ കയറ്റി ഓടിച്ച് വരവെ എതിർദിശയിൽ  സഞ്ചരിച്ച് വന്ന  ഒരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്ത കുട്ടികൾക്ക് സാരമായ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തില്‍ കുട്ടികളുടെ പിതാവിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ലൈസൻസില്ലാതെ ഇത്തരത്തിൽ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതുമൂലം ഗുരുതരമായ പരിക്കുകൾ പറ്റി കുട്ടികൾ ജീവിതകാലം മുഴുവൻ ശയ്യാവലംബരായി കഴിയേണ്ടി വരുന്നതും ജീവഹാനി  സംഭവിക്കുന്നതും മാതാപിതാക്കൾക്കും,  ബന്ധുജനങ്ങൾക്കും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന  മാനസികവ്യഥയ്ക്ക്  കാരണമാകുന്നുവെന്ന് പോലീസ് ചൂണ്ടികാട്ടുന്നു. ലൈസൻസില്ലാതെ കുട്ടികൾ വാഹനങ്ങൾ ഓടിച്ച് അപകടം ഉണ്ടാക്കുന്ന സംഭവങ്ങളിൽ ഇൻഷ്വറൻസ് ക്ലെയിമുകൾ  ബന്ധപ്പെട്ട വാഹനത്തിന്‍റെ രജിസ്ടേർഡ് ഉടമകളാണ് നൽകേണ്ടി വരുന്നത്. ഇതിലൂടെ വാഹനത്തിന്‍റെ രജിസ്ട്രേർഡ് ഉടമകളായ മാതാപിതാക്കൾക്കും, വാഹനങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കുവാൻ കൊടുക്കുന്ന മറ്റുള്ള രജിസ്ട്രേർഡ് ഉടമകൾക്കും ഭാരിച്ച സാമ്പത്തിക/മാനസിക ക്ലേശങ്ങൾക്ക് ഇടയാക്കുന്നു.  

കോടതി ഉത്തരവാകുന്ന തുക അടക്കാൻ പറ്റാതെ വരുന്ന സാഹചര്യങ്ങളിൽ റവന്യൂ റിക്കവറി അടക്കമുള്ള നിയമനടപടികളെ നേരിടുന്നതിലൂടെ നിരവധി കുടുംബങ്ങൾ കിടപ്പാടം നഷ്ടപ്പെട്ട് വഴിയാധാരമാകുന്നതായും കണ്ടുവരുന്നു.  ഇത്തരം നിയമവിരുദ്ധ പ്രവണതകൾ തങ്ങളുടെ കുട്ടികൾ ചെയ്യുന്നില്ലായെന്ന് എല്ലാ മാതാപിതാക്കളും ഉറപ്പ് വരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ അറിയിച്ചു.  പ്രായപൂർത്തിയാകാത്ത കുട്ടികളോ/വിദ്യാർത്ഥികളോ ലൈസൻസില്ലാതെ പൊതുനിരത്തുകളിലൂടെ വാഹനം ഓടിക്കുന്നത് കോളേജ്/സ്കൂൾ മേധാവിമാരും, അധ്യാപകരും മറ്റും കർശനമായി നിരുത്സാഹപ്പെടുത്തേണ്ടതാണ്.

ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ പോലീസ്  കർശനമായ വാഹനപരിശോധന നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പരിശോധനയിൽ നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തുന്ന സംഭവങ്ങളിൽ വാഹനത്തിന്‍റെ രജിസ്ട്രേർഡ് ഉടമയിൽ നിന്നും 25,000/- പിഴയോ,  3 മാസം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ  ഉറപ്പാക്കുന്ന തരത്തിൽ   പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം നിയമവിരുദ്ധമായി വാഹനം ഓടിക്കുന്ന കുട്ടികൾക്ക് 25 വയസ്സ്  വരെ ഡ്രൈവിങ്ങ് ലൈസൻസ്  അനുവദിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.  കൂടാതെ,  ഇക്കാര്യത്തിന്  കുട്ടികൾക്കെതിരെ  ജുവനൈൽ കോടതി മുമ്പാകെ കേസ് നിലനിൽക്കുന്നതുമാണ്.  

ഇത് സംബന്ധിച്ച് കുട്ടികൾക്കിടയിലും, മാതാപിതാക്കൾക്കിടയിലും ആവശ്യമായ ബോധവൽക്കരണം നടത്തുന്നതിനും, ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ വിവരം അറിയിക്കുന്നതുൾപ്പെടെയുള്ള    നടപടികൾ സ്വീകരിക്കുന്നതിനും ജില്ലയിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങളിലെയും മേധാവിമാർക്ക് അടിയന്തിരമായി നോട്ടീസ് നൽകുന്നതിനും, സ്റ്റേഷനതിർത്തികളിൽ വാഹന പരിശോധന നടത്തി വാഹനങ്ങളുടെ അമിതവേഗം, രൂപമാറ്റം, സ്റ്റണ്ടിങ്ങ്  തുടങ്ങിയ മോട്ടോർ  വാഹന നിയമ ലംഘനങ്ങൾ കണ്ടെത്തി കർശനമായ  നടപടികൾ സ്വീകരിക്കുന്നതിനും,  ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും, സബ്ബ് ഡിവിഷൻ മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുള്ളതുമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K