14 March, 2022 10:02:36 PM


കാണക്കാരിയിൽ നിന്നും കാർ മോഷ്ടിച്ച വയോധികന്‍ പിടിയില്‍: 30ഓളം കേസുകളിൽ പ്രതി



കുറവിലങ്ങാട്: കാണക്കാരിയിലെ കാര്‍ ഷോറൂമിൽ നിന്നും കാർ മോഷ്ടിച്ച കേസില്‍ വയോധികന്‍ പിടിയില്‍. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ മാന്നുള്ളിൽ വീട്ടിൽ ജോസ് (ലാലു - 64) ആണ് കുറവിലങ്ങാട് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ജനുവരി 10 ന് രാത്രിയായിരുന്നു സംഭവം. കാണക്കാരിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ വാഹനം വാങ്ങാനെന്ന വ്യാജേന പകല്‍ എത്തിയ ഇയാള്‍ കാറുകള്‍ പരിശോധിച്ച് വിവരം ശേഖരിക്കുകയും ഷോറൂമിന്‍റെ രൂപരേഖ മനസ്സിലാക്കുകയുമായിരുന്നു. രാത്രിയില്‍ ഷോറൂം അടച്ച് ഉടമയും ജീവനക്കാരും പോയതിന് ശേഷം സ്ഥലത്തെത്തിയ പ്രതി മാരുതി സ്വിഫ്റ്റ് കാർ മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.


ഷോറൂമിന്‍റെ മുൻവശത്തെ ഗ്രില്ലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ ജോസ് ഷട്ടറിന്‍റെ താഴ് പൊട്ടിച്ച ശേഷം ഗ്ലാസ്സ് ഡോർ തകർത്ത് ഓഫീസ് ക്യാബിനുള്ളിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന കാറിന്‍റെ താക്കോൽ എടുക്കുകയായിരുന്നു. മോഷ്ടിച്ച കാറിന്‍റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പരുമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇന്നലെ കോലഞ്ചേരിയിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നും പ്രതിയെ തന്ത്രപരമായി പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന വാഹനങ്ങൾ തിരക്കേറിയ ആശുപത്രികളുടേയും മറ്റും പാർക്കിംഗ് ഏരിയാകളിൽ ഒളിപ്പിക്കുന്നതും പിന്നീട് ഈ വാഹനങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് മലഞ്ചരക്ക്  കടകളിലും, ജൂവല്ലറികളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും, മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്.


പണത്തിന് അത്യാവശ്യം വരുമ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും പുലർച്ചെ എത്തുന്ന ബസ്സുകളുടെ സമീപത്ത് മോഷ്ടിച്ച കാറുമായെത്തി ടാക്സിയായി ഓടുന്ന പതിവും പ്രതിക്കുണ്ട്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, തമിഴ് നാട്ടിലും കൊലപാതകം അടക്കം 30 ഓളം കേസുകളിൽ പ്രതിയായ ഇയാള്‍ എറണാകുളം ചേരാനല്ലൂരിൽ ജ്വല്ലറി കുത്തിതുറന്ന് ഒരു കിലോ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ മട്ടാഞ്ചേരി ജയിലിൽ കഴിഞ്ഞു വരവേ അടുത്ത കാലത്താണ് ജാമ്യത്തിലിറങ്ങിയത്. ഉടൻ തന്നെ കാണക്കാരിയിലെത്തി കാർ മോഷണം നടത്തുകയായിരുന്നു. അടുത്ത കാലത്ത് കോട്ടയം ജില്ലയിൽ രാമപുരം, വൈക്കം, ഏറ്റുമാനൂർ, എന്നീ പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ നിരവധി കേസുകൾ ഉണ്ട്.


വിവാഹം കഴിച്ചിട്ടില്ലാത്ത പ്രതി ഹോട്ടലുകളിലും ലോഡ്ജുകളിലും മാറി മാറി താമസിച്ച് ആളുകൾക്ക് തിരിച്ചറിയാൻ അവസരം നൽകാതെയാണ് മോഷണം നടത്തി വന്നിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ  വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിന്‍റെ നിർദ്ദേശപ്രകാരം കുറവിലങ്ങാട് എസ്എച്ച്ഓ സജീവ് ചെറിയാൻ, സബ് ഇൻസ്പെക്ടർ സദാശിവൻ ടി.പി., മനോജ് കുമാർ, എഎസ്ഐമാരായ അജി ആര്‍, സാജുലാൽ, സിനോയിമോൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് എം.കെ, രാജീവ് പി.ആര്‍, ഷുക്കൂർ, സുധീഷ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K