24 March, 2022 08:15:41 PM


'പ്രധാനമന്ത്രിയെ കണ്ടത് കെ റെയിലിന് കേന്ദ്രാനുമതി വേഗത്തിലാക്കും' - മുഖ്യമന്ത്രി



ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ കെ റെയിലിന് കേന്ദ്രാനുമതി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി അതീവ താൽപര്യത്തോടെ കാര്യങ്ങൾ കേട്ടു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്രാനുമതി വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിൽവർ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുഭാവപൂർണമായ സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസന കാര്യങ്ങളിൽ കേന്ദ്രത്തിന് രാഷ്ട്രീയമുള്ളതായി തോന്നുന്നില്ല. പ്രധാനമന്ത്രി സംസാരിച്ചത് തുറന്ന മനസോടെയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ഗതാഗതം സുഗമമാക്കാനുള്ള എല്ലാ മാർഗവും സർക്കാർ തേടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സിൽവർലൈൻ. ഏറ്റവും വേഗതയേറിയ യാത്രാമാർഗമാണിത്. ഏറ്റവും സുരക്ഷിതമായ യാത്രയാണ് സിൽവർ ലൈനിലേത്. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ സിൽവർ ലൈൻ പാത കടന്നുപോകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത 50 വർഷത്തേക്കുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. സാമൂഹികാഘാത പഠനം നടത്തുന്നതിനുള്ള സർവ്വേയാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതിയുടെ പൂർത്തികരണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഒരാളേയും ദ്രോഹിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കില്ലെന്ന് ഭൂമിയും വീടും നഷ്ടമാകുന്നവർക്ക് പുനരധിവാസം ഉറപ്പാക്കും. അതേസമയം സമരത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. മനപ്പൂർവം വിവാദമുണ്ടാക്കുന്നവരെ ജനങ്ങൾക്കറിയാം.

വികസനം തടയാൻ പ്രതിപക്ഷം വ്യാജ ആരോപണങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങളെയും വിമർശിച്ചു. ചില മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അർഹതപ്പെട്ട നഷ്ടപരിഹാരവും പുനരധിവാസവും നൽകി പദ്ധതി നടപ്പാക്കും. അലൈൻമെന്റിൽ പ്രശ്നങ്ങളൊന്നുമില്ല. ബഫർ സോൺ സംബന്ധിച്ച് കെ - റെയിൽ എം ഡി പറഞ്ഞു കഴിഞ്ഞു. ബഫർ സോണിന് നഷ്ടപരിഹാരം നൽകാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K