24 July, 2022 11:13:31 PM


യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയത്ത് താമസിക്കുന്ന കോന്നി സ്വദേശി തട്ടിയത് ലക്ഷങ്ങൾ



കോട്ടയം : യൂറോപ്പിലെ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം കിടങ്ങൂരിൽ താമസിക്കുന്ന കോന്നി സ്വദേശി തട്ടിയത് ലക്ഷങ്ങൾ. നാൽപതിലധികം പേർ പ്രിന്‍സ് സക്കറിയാസ് എന്ന ഇയാളുടെ തട്ടിപ്പിന് ഇരയായി. എറണാകുളം സ്വദേശികള്‍ വരാപ്പുഴ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. 

2021 ഒക്ടോബറിലാണ് കൊച്ചി സ്വദേശി കളായ സാന്‍വിനും എല്‍ബിനും അറുപതിനായിരം രൂപയും രേഖകളും നൽകുന്നത്. പണമിടപാടുകള്‍ ഓണ്‍ ലൈനായി നടന്നതിനാല്‍ ഇരകള്‍ ഏജന്റായ പ്രിന്‍സിനെ നേരിട്ട് കണ്ടിട്ടില്ല. പണം നല്‍കി 9 മാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് വരാപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. സാന്‍വിന്റെ അനുഭവം മാത്രമല്ല ഇത്. വിദേശത്ത് ജോലി സ്വപ്നം കണ്ട നിരവധി യുവാക്കളാണ് തട്ടിപ്പിനിരയായത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തില്‍ പ്രിന്‍സ് ഒളിവിലാണെന്ന് സ്ഥിരികരിച്ചു. 

കോന്നി സ്വദേശിയായ പ്രിന്‍സ് വര്‍ഷങ്ങളായി കോട്ടയം കിടങ്ങൂരിലാണ് താമസം. പ്രതിക്കെതിരെ സമാന കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഉള്ളതായാണ് പൊലീസ് പറയുന്നത്. യൂറോപ്പിലെ മാള്‍ട്ടയില്‍ മെഡിസിന്‍ പാക്കിംഗാണ് ജോലി. വേതനം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. യാത്ര ചിലവായി അറുപതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇയാൾ കൈപ്പറ്റിയെന്ന് ഇരകള്‍ പറയുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K