01 September, 2022 06:48:42 PM


ആധുനിക-പരമ്പരാഗത വൈദ്യശാസ്ത്രങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണം - കേന്ദ്ര മന്ത്രി



കോട്ടയം: ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്ത്രമേഖലകൾ ഒരുമിച്ചു പ്രവർത്തിച്ച് ജനങ്ങൾക്ക് ആശ്വാസമേകണമെന്നു കേന്ദ്ര ആയുഷ്, തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങൾക്ക് ഒരേ ലക്ഷ്യമാണുള്ളതെന്നും അവ ഒന്നിച്ചു നിന്നു ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കണമെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോട്ടയം കുറിച്ചി സചിവോത്തമപുരം ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിൽ(എൻ.എച്ച്.ആർ.ഐ.എം.എച്ച്) പുതുതായി നിർമിച്ച പി.ജി. വിദ്യാർഥികളുടെ ആധുനിക നിലവാരത്തിലുള്ള ഹോസ്റ്റലുകൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ആവശ്യമായ എല്ലാ സംവിധാനങ്ങളും പടിപടിയായി കൊണ്ടുവന്നു കോട്ടയം ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യഗവേഷണകേന്ദ്രത്തെ കുറഞ്ഞ കാലം കൊണ്ടു മികവിന്റെ കേന്ദ്രമാക്കി മാറ്റും. ഗുജറാത്തിലെ ജംനഗറിൽ പരമ്പരാഗത വൈദ്യശാസ്ത്രമേഖലയ്ക്കായി ലോകാരോഗ്യസംഘടനയുടെ ലോകത്തിലെ ആദ്യ കേന്ദ്രം സ്ഥാപിച്ചത് 75 വർഷത്തിനിടയിലെ രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടമാണ്. അടിസ്ഥാനസൗകര്യമേഖലയിൽ സർക്കാർ നടപ്പാക്കിയ പദ്ധതികളിലൂടെ ആയുഷ് മന്ത്രാലത്തിനു കീഴിലുള്ള ആയുർവേദ, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, സോവ-റിപ്പ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്രമേഖലയുടെ വളർച്ച വേഗത്തിലാകും. ഈ സൗകര്യങ്ങൾ എയിംസ്് മുതൽ സബ്സെന്റർ തലം വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ, സെന്റർ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി ഡയറക്ടർ ജനറൽ സുഭാഷ് കൗശിക്, ആയുഷ് മന്ത്രാലയം ഉപദേശക ഡോ. സംഗീത എ. ദുഗ്ഗൽ, ഗവേഷണകേന്ദ്രം ഓഫീസർ ഇൻ ചാർജും അഡീഷണൽ ഡയറക്ടറുമായ ഡോ. കെ.സി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിനുശേഷം സദസിലേക്ക് ഇറങ്ങി വിദ്യാർഥികളുമായും ജീവനക്കാരുമായി മന്ത്രി സംവദിക്കുകയും സൗകര്യങ്ങളടക്കമുള്ളവ ചോദിച്ചറിയുകയും ചെയ്തു. സ്വാമി ആതുരദാസിന്റെ പ്രതിമയിൽ മന്ത്രി പുഷ്പാർച്ചന നടത്തി.
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K