14 September, 2022 03:53:13 PM


നോവായി മിൻസാ: ഖത്തറില്‍ സ്കൂള്‍ ബസില്‍ മരിച്ച കുട്ടിയുടെ മൃതദേഹം ചിങ്ങവനത്തെ വീട്ടിലെത്തിച്ചു



കോട്ടയം: രണ്ട് മാസം മുമ്പ് കളിചിരികളുമായി കൊഞ്ചി നടന്ന വീട്ടുമുറ്റത്തേക്ക് അവൾ ചലനമറ്റ് എത്തിയത് കണ്ടു നിൽക്കാനാകാതെ എല്ലാവരും ഉള്ളു ഉലഞ്ഞു തേങ്ങിക്കരഞ്ഞു. ഖത്തറിൽ ഞായറാഴ്ച്ച മരിച്ച നാലുവയസ്സുകാരി കോട്ടയം ചിങ്ങവനം പന്നിമറ്റം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും, സൗമ്യയുടെയും ഇളയ മകൾ മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. 


ഖത്തറിൽ നഴ്സറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു മിൻസാ. ഞായറാഴ്ച്ച രാവിലെ സ്കൂളിലേക്ക് പോകും വഴി കുട്ടി ഉറങ്ങുകയും, ഇതറിയാതെ ബസ് അടച്ച് ജീവനക്കാർ പോകുകയുമായിരുന്നു. തുടർന്ന് ബസിലെ കനത്ത ചൂടും ഒപ്പം ശ്വാസം മുട്ടിയുമാണ് കുട്ടിക്ക്  ദാരുണാന്ത്യം ഉണ്ടായത്. മിൻസയുടെ നാലാം ജന്മദിനം കൂടിയായിരുന്നു അന്ന്. അപ്പയ്ക്കും, അമ്മയ്ക്കും സന്തോഷം മുത്തം നൽകി സ്കൂൾ ബസ്സിലേക്ക് കുഞ്ഞ് നടന്ന് കേറി പോകുന്ന അവസാന വീഡിയോ ദൃശ്യവും ബന്ധുക്കൾ പങ്കുവെച്ചത് ഏറെ ഹൃദയഭേദകമായി. 


ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം 12 മണിയോടെയാണ് കോട്ടയം പന്നിമറ്റത്തെ വീട്ടിലെത്തിച്ചത്. ബന്ധുക്കളും, സുഹൃത്തക്കളും, നാട്ടുകാരും അടക്കം ഒരു വലിയ ജനാവലിയാണ് ഹൃദയം തകർന്ന വേദനയോടെ കുഞ്ഞു മിൻസയെ കാണാൻ ഇവിടെ എത്തിച്ചേർന്നത്. കുഞ്ഞിനെ വീട്ടിലേക്ക് എത്തിച്ചതോടെ കണ്ടുനിൽക്കാനാകാതെ ഉച്ചത്തിലുള്ള കരച്ചിലുകളായിരുന്നു വീട്ടിൽ നിന്ന് പിന്നീട് ഉയർന്നത്.


പ്രാർത്ഥനകൾക്കും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം വീടിന്‍റെ മുറ്റത്ത് തന്നെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തെ കല്ലറയിൽ നാല് മണിയോടെ സംസ്ക്കരിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ദേവാലയ അധികൃതരുടെ അനുമതിയോടെയുള്ള നടപടികളാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തോടെ കുട്ടി പഠിച്ചിരുന്ന സ്പ്രിംങ് ഫീൽഡ് ഇൻ്റർനാഷണൽ സ്കൂൾ സർക്കാർ അടിച്ചു പൂട്ടി. ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K