22 September, 2022 11:59:42 PM


ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു; 23 വർഷം മുടങ്ങാതെ ഏറ്റുമാനൂരപ്പന്റെ തിടമ്പേറ്റി



ഏറ്റുമാനൂർ: കഴിഞ്ഞ 23 വർഷമായി ഏറ്റുമാനൂർ ഉത്സവത്തിന് മുടങ്ങാതെ തിടമ്പേറ്റിയ ഗജവീരൻ ഉഷശ്രീ ദുർഗാപ്രസാദ് ചരിഞ്ഞു. 55 വയസായിരുന്നു. ഏറ്റുമാനൂർ ഉഷശ്രീ പി എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയതിലുള്ള ആന 45 ദിവസമായി എരണ്ടകെട്ടിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.45 മണിയോടെ ആയിരുന്നു അന്ത്യം.


തൃശൂർ പൂരം, തൃപ്പൂണിത്തുറ, വൈക്കം, ഇത്തിത്താനം ഗജമേള തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിറസാന്നിധ്യമായിരുന്നു. തിരുനക്കര പകൽപ്പൂരത്തിനു എല്ലാ വർഷവും ആദ്യം ഇറങ്ങുന്ന ആനയും ദുർഗാപ്രസാദ് ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആന്ധ്രാപ്രദേശിൽ ഓങ്കോൾ ശിവരാത്രി ഉത്സവത്തിന് 10 ദിവസം പങ്കെടുത്തു. ജൂലൈ യിൽ നാഗാർകോവിൽപള്ളിയിൽ ചന്ദനകുടത്തിനും പങ്കെടുത്തു. കഴിഞ്ഞ ജൂലൈ 17ന് കടുത്തുരുത്തി കൊടിമര പ്രതിഷ്ഠ ആണ് ഏറ്റവും അവസാനം പങ്കെടുത്ത പരിപാടി.


24 വർഷം മുൻപ് ആന്റമാനിൽ നിന്നുമാണ് ആന കേരളത്തിൽ എത്തുന്നത്. പ്ലാത്തോട്ടം ജോർജ് ലേലത്തിൽ വാങ്ങിയ ആനയെ പിന്നാലെ തന്നെ രവീന്ദ്രനാഥ് സ്വന്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച വനംവകുപ്പ് അധികൃതർ എത്തി പരിശോധനകൾക്ക് ശേഷമായിരിക്കും സംസ്കാരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.1K