13 December, 2022 12:37:03 PM


ആലപ്പുഴ മെഡിക്കല്‍ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ചികിത്സാപ്പിഴവില്ല - അന്വേഷണകമ്മിഷൻ



ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവില്ലെന്ന് അന്വേഷണകമ്മിഷൻ. കൈനകരി കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണയും പെണ്‍കുഞ്ഞും മരിച്ച സംഭവത്തിലാണ് അന്വേഷണകമ്മിഷന്റെ റിപ്പോർട്ട്. മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാര്‍ക്ക് സൗമ്യസ്വഭാവം വേണമെന്നും അന്വേഷണക്കമ്മിഷന്‍ റിപ്പോർട്ടില്‍ പറഞ്ഞു.

പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നു കാലതാമസമോ, ചികിത്സാപ്പിഴവോ ഇല്ലെന്നും കമ്മിഷന്‍ വിലയിരുത്തി. അപര്‍ണയുടെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും കുറയുന്നതായി കണ്ടത് ശസ്ത്രക്രിയതുടങ്ങി ഏകദേശം ഒരുമണിക്കൂറിനുശേഷമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നൂതനകാലഘട്ടത്തില്‍ ഉപയോഗിക്കുന്ന അനസ്‌തേഷ്യാമരുന്നുകള്‍ ഷോര്‍ട്ട് ആക്ടിങ് വിഭാഗത്തില്‍പ്പെട്ടവയായതിനാല്‍ അവ മൂലം ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ ഈ കാലദൈര്‍ഘ്യത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

14-ഉം 17-ഉം വര്‍ഷം പ്രവര്‍ത്തനപരിചയമുള്ളവരുടെ മേൽനോട്ടത്തിലാണ് ചികിത്സപൂര്‍ണമായും നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ രക്ഷിക്കാനുളള അടിയന്തര ഇടപെടല്‍ വേണ്ടതുകൊണ്ടാണ് അടുത്ത ബന്ധുക്കളോടു സമ്മതപത്രം എഴുതിവാങ്ങുന്നതിനുള്ള കാലതാമസം ഉണ്ടായതെന്നും അവിടെയുണ്ടായിരുന്ന ബന്ധുക്കളോട് ചോദിച്ചാണ് ശസ്ത്രക്രിയ തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രോഗീപരിചരണത്തിലും ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു സൗമ്യസ്വഭാവമില്ലെന്ന പരാതി പരിഹരിക്കണമെന്നും. പ്രത്യേകപരിചരണം ആവശ്യമുള്ള മേഖലകളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും അന്വേഷണകമ്മിഷൻ വ്യക്തമാക്കി. അത്യാസന്നനിലയിലുള്ള രോഗിയുടെ അവസ്ഥ യഥാസമയം ബന്ധുക്കളെ അറിയിക്കുന്നതിനു സ്ഥിരം സംവിധാനമൊരുക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാമിന്റെ നിര്‍ദേശപ്രകാരം സര്‍ജറിവിഭാഗം മേധാവി ഡോ. എന്‍.ആര്‍. സജികുമാര്‍ ചെയര്‍മാനായ ആറംഗകമ്മിഷനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിച്ചത്. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാര്‍, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. ജയറാം ശങ്കര്‍, ഫൊറന്‍സിക് മെഡിസിനിലെ ഡോ. നിധിന്‍ മാത്യുസാം, അനസ്തേഷ്യാവിഭാഗം മേധാവി ഡോ. എസ്. ഹരികൃഷ്ണന്‍, ചീഫ് നഴ്സിങ് ഓഫീസര്‍ കെ.വി. അംബിക എന്നിവരായിരുന്നു കമ്മിഷനിലെ മറ്റംഗങ്ങള്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K